തിരുവനന്തപുരം: മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തിനോടനുബന്ധിച്ച് ഓഫീസുകളില്‍ അത്തപ്പൂക്കളമൊരുക്കുന്നതിനെതിരെ നിയന്ത്രണം കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് എന്‍ജിഒ സംസ്ഥാന സെക്രട്ടറി എസ്.കെ. ജയകുമാര്‍ ആവശ്യപ്പെട്ടു. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന ഇടതു സര്‍ക്കാരില്‍നിന്നും പൊതുസമൂഹവും ജീവനക്കാരും പ്രതീക്ഷിക്കാത്ത പ്രഖ്യാപനങ്ങളാണ് നിരന്തരം ഉണ്ടാകുന്നത്.
സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ഒരുമയുടെയും സന്ദേശം ജീവനക്കാരില്‍ ഊട്ടി ഉറപ്പിക്കുന്നതിന് ഉതകുന്ന ഓണാഘോഷംകൊണ്ട് ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു തടസ്സവും നാളിതുവരെ ഉണ്ടായിട്ടില്ല. പ്രവര്‍ത്തിദിനങ്ങളില്‍ ഓഫീസുകളെ നിശ്ചലമാക്കുന്ന നിരവധി കാര്യങ്ങള്‍ നിര്‍ബാധം നടക്കുമ്പോഴാണ് ഓണത്തിനുവേണ്ടി ജീവനക്കാര്‍ മാറ്റിവെയ്ക്കുന്ന ഒരു മണിക്കൂറിനെ ചൊല്ലി അനാവശ്യമായ വിവാദം ഉണ്ടാക്കിയിരിക്കുന്നതെന്നും ജയകുമാര്‍ പറഞ്ഞു.
സര്‍ക്കാര്‍ ചടങ്ങുകളില്‍ നിലവിളക്ക് കൊളുത്തുന്നതും ഈശ്വരപ്രാര്‍ത്ഥന പാടുന്നതും പാടില്ലായെന്ന നിലപാടും വിശ്വാസങ്ങള്‍ക്കെതിരായ വെല്ലുവിളി തന്നെയാണ്. സാംസ്കാരിക മൂല്യങ്ങളെ ഓരോന്നായി തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ക്കെതിരെ ജീവനക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും ശക്തമായി പ്രതിഷേധിക്കുകയും ചെയ്യണമെന്ന് കേരള എന്‍ജിഒ സംഘ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: