പള്ളിക്കുളം: മഹായോഗി നമ്പ്രത്തച്ഛന്റെ 78-ാം ആണ്ട് സമാധിദിനം 1 ന്. സമാധിദിനത്തോടനുബന്ധിച്ച് വൈകുന്നേരം 4 മണിക്ക് പള്ളിക്കുളം ചാലുവയലിലെ ഗുരുനാഥന്റെ സമാധിമണ്ഡപത്തില്‍ ഗുരുപൂജയും നമ്പ്രം മുച്ചിലോട്ട് ഭഗവതിക്ഷേത്ര ഗുരുസന്നിധിയില്‍ ഗുരുപുഷ്പാഞ്ജലിയും നടക്കും.
ലോക മംഗളത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച അനേകം മഹാരഥന്മാരുടെ ഇതിഹാസ ചരിത്രം ജാതിമത ചിന്തകളുടെ അതിപ്രസരം കൊണ്ട് കലുഷിതമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഏറെ പ്രസക്തവും ഒരുമക്കുള്ള മുതല്‍ക്കൂട്ടുമാണ് നമ്പ്രത്തച്ഛന്റെ ചരിതം. പുരാണ, ഇതിഹാസ ഗ്രന്ഥങ്ങളില്‍ ഗുരുനാഥന്മാരുടെ മഹിമകളും തനിമകളും വായിച്ചറിഞ്ഞവര്‍ അത് നെഞ്ചോട് ചേര്‍ത്തുവെക്കുന്ന മഹാപാരമ്പര്യം ഭാരതീയ ധന്യതയുടെ നേര്‍സാക്ഷ്യമാണ്. ഇത്തരം ഗുണത്മജനായ ഒരു സിദ്ധനായിരുന്നു നമ്പ്രം മുച്ചിലോട്ട് കാവിലെ മുച്ചിലോട്ട് ഭഗവതിയുടെ കോമരമായ കുഞ്ഞിക്കണ്ണന് എഴുത്തച്ഛന്. 1114 ചിങ്ങം 16 ന് സമാധിവരിച്ച കുഞ്ഞിക്കണ്ണന് എഴുത്തച്ഛന് ജ്യോതിഷപണ്ഡിതനും സാമൂഹ്യപരിഷ്കര്‍ത്താവുമായിരുന്നു. നമ്പ്രം മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ ഗുരുനാഥന്റെ മഹാമണ്ഡപം മലബാറില്‍ ഏറെ പ്രസിദ്ധമാണ്. സമാധിമണ്ഡപം പള്ളിക്കുളം ചാലുവയലിലാണ് സ്ഥിതി ചെയ്യുന്നത്. ചിറക്കല്‍ കോവിലകത്തെ സ്വര്‍ണ്ണാഭരണപ്പെട്ടി കളവു പോയപ്പോള്‍ അത് കണ്ടുപിടിക്കാന്‍ അന്നത്തെ ശാസ്ത്രീയ സംവിധാനങ്ങളും ജ്യോതിഷ ചക്രവര്‍ത്തിമാരും പരാജിതരായപ്പോള്‍ കുഞ്ഞിക്കണ്ണനെഴുത്തച്ഛനെയും തേടി കോലത്തു മന്നന്റെ സഹായികള്‍ നമ്പ്രത്ത് തറവാട്ടിലെത്തുകയായിരുന്നു. ഉടന്‍ ചിറക്കല്‍ തമ്പുരാന്റെ അടുക്കലെത്തി കാര്യങ്ങള്‍ ചോദിച്ച് പ്രശ്നവിധി നടത്തുകയും അതുപ്രകാരം ചിറക്കല്‍ ചിറയിലാണ് പെട്ടി ഉള്ളതെന്ന കൃത്യമായ സ്ഥാനവും കാണിച്ചുകൊടുത്ത് അതു പ്രകാരം തമ്പുരാന്റെ സഹായികള്‍ ചിറയില്‍ മുങ്ങി പെട്ടി കണ്ടെടുക്കുകയും ചെയ്തു. വര്‍ഷങ്ങളോളം കോവിലകത്തെ ജ്യോതിഷിയായി നമ്പ്രത്തച്ഛന് തിളങ്ങിനിന്നിരുന്നു. മാനവസേവ മാധവസേവയായി കണ്ട് ജാതിമത ചിന്തകളുടെ അതിപ്രസരം താണ്ഡവമാടിയ കാലത്ത് മാനവീയ തത്വങ്ങളുടെ സമത്വ സുന്ദര ദര്‍ശനങ്ങള്‍ ശിരസാവഹിച്ച് സമചിന്താഗതിക്കാരായ മറ്റ എഴുത്തച്ഛന്മാരുടെയും ചങ്ങാതിമാരില്‍ പ്രധാനിയായി അവരുടെയും മുന്നേ നടന്നുപോയ പല ശ്രേഷ്ഠമാരുടെയും സമാധിസ്ഥാനത്ത് പോയി ഗുരുഗീതയില്‍ അധിഷ്ഠിതമായ ഗുരുപുഷ്പാഞ്ജലികള് നടത്തിയിരുന്നു. ഈ പൂജ സമത്വദര്ശനങ്ങളുടെ പ്രചോദനങ്ങളായിരുന്നു. പയ്യാവൂര്‍ ഊട്ടിന് കോടാപ്പറമ്പ് മുച്ചിലോട്ടില്‍ നിന്നും വാളെഴുന്നള്ളത്ത് നടക്കാറുണ്ടായിരുന്നു. മുച്ചിലോട്ട് ഭഗവതിയും ഉപദേവന്മാരുമാണ് എഴുന്നള്ളുക. അന്ന് കുഞ്ഞിക്കണ്ണന് കോമരമായിരുന്നു ഭഗവതിയുടെ കോമരം. എഴുന്നള്ളത്ത് പയ്യാവൂര്‍ ക്ഷേത്രത്തിലെത്തിയപ്പോള്‍ ആനയിടഞ്ഞു. മുന്നിലെത്തിയ ആനയോട് മുച്ചിലോട്ട് ഭഗവതി അനങ്ങരുതെന്ന് പറയുകയും ആന അനുസരണയോടെ നിന്നു എന്നുമാണ് ഐതിഹ്യം. അമാനുഷികമായ ഈ ഐതിഹ്യം കുഞ്ഞിക്കണ്ണന് കോമരത്തിന് രുദ്രാക്ഷത്തിന്റെ വിരുത് ചങ്ങല സമ്മാനമായി കിട്ടി. ഇന്നും നമ്പ്രം മുച്ചിലോട്ട് ഭഗവതി ഇത് മാലയായി അണിയാറുണ്ട്. ഇത്തരം വീരഗാഥകള്‍ കൊണ്ടുതന്നെ നമ്പ്രത്തച്ഛനെ വരും തലമുറയും പെരുമയോടെ ഓര്‍ത്തുവെക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: