കണ്ണൂര്‍: ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരെ ജോലിക്കു നിയോഗിച്ചിട്ടുള്ള തൊഴിലുടമകള്‍ അവര്‍ക്ക് ആവശ്യമായ ശുചിമുറികളുള്‍പ്പെടെ സൗകര്യങ്ങളുള്ള താമസ സംവിധാനമൊരുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. ആവശ്യത്തിന് സൗകര്യങ്ങളില്ലാതെയും താല്‍ക്കാലിക ഷെഡ്ഡുകളിലും മറ്റും ഇവരെ താമസിപ്പിക്കുന്ന തൊഴിലുടമകള്‍ക്കും കരാറുകാര്‍ക്കുമെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിര്‍മാണത്തൊഴിലിലും മറ്റും ഏര്‍പ്പെട്ടിരിക്കുന്ന ഇതര സംസ്ഥാനത്തൊഴിലാളികളിലേറെയും വൃത്തിഹീനവും അനാരോഗ്യകരവുമായ സാഹചര്യങ്ങളിലാണ് താമസിക്കുന്നതെന്ന് പരിശോധനയില്‍ വ്യക്തമായതിനെ തുടര്‍ന്നാണിത്.
അന്തര്‍ സംസ്ഥാന കുടിയേറ്റ തൊഴിലാളി (തൊഴില്‍ ക്രമീകരണവും സേവന വ്യവസ്ഥകളും) നിയമപ്രകാരമാണ് നടപടിയെടുക്കുക. ഇതര സംസ്ഥാനത്തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ വരുംദിനങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: