കൊച്ചി: മഹാകവി അക്കിത്തത്തിന്റെ ജീവിതത്തിലെ അറിഞ്ഞതും അറിയാത്തതുമായ അധ്യായങ്ങളിലേക്ക് വെളിച്ചം വീശുന്ന ഡോക്യുമെന്ററി കഴിഞ്ഞ ദിവസം ഇവിടെ വൈഎംസിഎ ഹാളില്‍ പ്രദര്‍ശിപ്പിച്ചത് മഹാകവിയുടെ ആരാധകര്‍ക്ക് അവിസ്മരണീയമായ അനുഭവമായി. കൊച്ചിയിലെ ഓര്‍ത്തിക് ക്രിയേറ്റീവ് സെന്ററും കൊച്ചിന് ഫിലിം സൊസൈറ്റിയും സംയുക്തമായാണ് ‘അക്കിത്ത’ത്തിന്റെ പ്രദര്‍ശനം സംഘടിപ്പിച്ചത്. ചിത്രകാരന് എം.വി. ദേവന്, സാഹിത്യ വിമര്ശകന് എം. തോമസ് മാത്യു, തിരക്കഥാകൃത്ത് ജോണ്‍ പോള്‍, മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് പി. രാജന് എന്നിവരടങ്ങിയ സദസ് പ്രദര്‍ശനം കണ്ടശേഷം ഡോക്യുമെന്ററി ചര്‍ച്ച ചെയ്തു. സംവിധായക ജി. പ്രഭ ചോദ്യങ്ങള്‍ക്ക് മറുപടി നല്കി. ചിത്രകാരന് ടി. കലാധരന്‍ സംവിധായകനെ സദസ്സിന് പരിചയപ്പെടുത്തി.
വേദപഠനത്തിലൂടെ മാര്‍ക്സിനെ പഠിക്കാന്‍ പ്രേരിപ്പിക്കപ്പെട്ട അക്കിത്തം അച്യുതന് നമ്പൂതിരി കല്‍ക്കത്ത തീസിസിനോടുള്ള കടുത്ത വിയോജിപ്പ് മൂലമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍നിന്ന് അകന്നതെന്ന് ഡോക്യുമെന്ററി കാര്യകാരണസഹിതം സമര്‍ത്ഥിക്കുന്നു. വേദതത്വങ്ങളെ അന്നും ഇന്നും വിട്ടുവീഴ്ചയില്ലാതെ മുറുകെ പിടിക്കുമ്പോഴും മഹാകവി ബ്രാഹ്മണ്യം ജന്മസിദ്ധമല്ലെന്നും കര്മ്മസിദ്ധമാണെന്നും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതായി ‘അക്കിത്തം’ എന്ന ഡോക്യുമെന്ററി പറയുന്നു. മഹാകവിയുടെ ബാല്യത്തില്‍ തുടങ്ങി ക്ഷുഭിത യൗവനത്തിലൂടെ സഞ്ചരിച്ച് സാത്വിക സമ്പൂര്‍ണമായ സമകാലികാവസ്ഥയിലെത്തി നില്‍ക്കുന്നതാണ് പ്രഭയുടെ സൃഷ്ടി. അക്കിത്തത്തിന്റെ ജീവിതത്തിലെ ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍, സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍, സൗഹൃദങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ട് അഭ്രപാളികളിലൂടെ ആത്മകഥ അവതരിപ്പിക്കുകയാണ് സംവിധായകന്. ചലച്ചിത്രത്തിലുടനീളം അക്കിത്തം തന്നെയാണ് ആത്മകഥ പറയുന്നത്. ഒഎന്‍വിയും എം.ടി. വാസുദേവന്‍നായരും വി.എസ്. അച്യുതാനന്ദനുമൊക്കെ ഇടയ്ക്കിടെ തങ്ങളുടെ മഹാകവിയെക്കുറിച്ചുള്ള നിരീക്ഷണങ്ങളുമായി കടന്നുവരുന്നു. അക്കിത്തത്തിെന്റ കവിതാശകലങ്ങള്‍ ഡോക്യുമെന്ററിയിലുടനീളം മുഴങ്ങികേള്‍ക്കാം. വി. മധുസൂദനന്‍നായര്‍, കൈതപ്രം, ശ്രീഭു ഉണ്ണികൃഷ്ണന്, പ്രവീണ്‍, കുമാരി ഭുവന എന്നിവരാണ് അക്കിത്തകവിതകള് ആലപിച്ചിരിക്കുന്നത്. ഡോക്യുമെന്ററിയുടെ സംവിധായകന് പ്രഭ ചെന്നൈ ലയോള കോളേജിലെ പ്രൊഫസറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: