ആലപ്പുഴ: ആശുപത്രികളുടെ നവീകരണത്തിന് 42 കോടി ഉള്‍പ്പെടെ 86,37,17,000 രൂപ വരവും അത്രയും ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിന് എസ്എന്‍ ട്രസ്റ്റ് വാര്‍ഷിക പൊതുയോഗം അംഗീകാരം നല്കി.
സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അവതരിപ്പിച്ച ബജറ്റില്‍ പുതിയ കെട്ടിടങ്ങള്‍ക്ക് 15,04,50,000 രൂപയും സ്വാശ്രയ കോളേജുകള്‍ക്ക് 25,000,000 രൂപയും ലാബോറട്ടറി ഉപകരണങ്ങളും കമ്പ്യൂട്ടറുകളും വാങ്ങാന്‍ 1,76,30,000 രൂപയും വാഹനങ്ങള്‍ക്ക് 20 ലക്ഷവും പുസ്തകങ്ങള്‍ക്ക് 60,05,000 രൂപയും വകയിരുത്തി. ശമ്പളും മറ്റ് ആനുകൂല്യങ്ങള്‍ക്കും 9,19,55,000 രൂപയും സ്കൂള്‍ ബസുകള്‍ക്ക് 1,05,25,000 രൂപയും ബാങ്ക് വായ്പയ്ക്ക് 5,00,00,000 രൂപയും വസ്തു വാങ്ങുന്നതിന് അഞ്ച് ലക്ഷവും മേഴുവേലി ക്ഷേത്രത്തിന് രണ്ട് ലക്ഷവും ശാരദാമഠത്തിന് ഒരുലക്ഷവും നീക്കിവച്ചു.
ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ അനിശ്ചിതത്വം പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
തെരുവുനായ പ്രശ്നത്തില്‍ ശാശ്വത പരിഹാരം ഉണ്ടാക്കുക, പാഠ്യപദ്ധതിയില്‍ കൃഷി ഉള്‍പ്പെടുത്തുക, ഗുരുദേവ കൃതികള്‍ കോളേജ് തലത്തില്‍ പഠിപ്പിക്കുക, ട്രസ്റ്റിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമാനുസൃതമുള്ള അദ്ധ്യാപക–അനദ്ധ്യാപക ഒഴിവുകള്‍ നികത്തുന്നതിനുള്ള അനുവാദം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
കോട്ടയം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളില്‍ എസ്എന്‍ ട്രസ്റ്റിന് ഇതുവരെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിച്ചിട്ടില്ല. അതുകൊണ്ട് ഇവിടെ പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ നിലവാരം വളരെ പിന്നിലാണെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് ഡോ. എം.എന്‍. സോമന് അദ്ധ്യക്ഷത വഹിച്ചു. അസി. സെക്രട്ടറി തുഷാര്‍ വെള്ളാപ്പള്ളി, ട്രഷറര്‍ ഡോ. ജി. ജയദേവന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: