ന്യൂദല്‍ഹി: മുങ്ങിക്കപ്പലുകളുടെ രഹസ്യങ്ങള്‍ ചോര്‍ന്നത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് ആസ്ട്രേലിയന്‍ പത്രത്തിന് താല്‍ക്കാലിക വിലക്ക്.
ആസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സിലെ കോടതിയാണ് വിലക്കേര്‍പ്പെടുത്തിയത്. വ്യാഴാഴ്ച കേസ് സുപ്രീംകോടതി പരിഗണിക്കുന്നത് വരെയാണ് രഹസ്യങ്ങള്‍ പുറത്തുവിടുന്നത് വിലക്കിയിരിക്കുന്നത്.
അന്തര്‍വാഹിനി നിര്‍മ്മിച്ച ഫ്രഞ്ച് പ്രതിരോധ കമ്പനിയായ ഡി.സി.എന്‍.എസ് നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. ചോര്‍ന്നുകിട്ടിയ രേഖകള്‍ പത്രം ഡി.സി.എന്‍.എസ് കമ്പനിക്ക് കൈമാറണമെന്നും വിവരങ്ങളെല്ലാം പത്രത്തിന്റെ വെബ്സൈറ്റില്‍ നിന്ന് നീക്കണമെന്നും കോടതി ഉത്തരവിട്ടു.
ഇത്തരത്തില്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് കമ്പനിയെ ദോഷകരമായി ബാധിക്കുമെന്ന് ഡി.സി.എന്‍.എസിന് വേണ്ടി ഹാജരായ അഭിഭാഷകന് വാദിച്ചു. കമ്പനിയുടെ സല്‍പ്പേരിനും പ്രശസ്തിക്കും കോട്ടം തട്ടാന്‍ ഇത് വഴിവയ്ക്കുമെന്നും അതിനാല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനെ തടയണമെന്നും അഭിഭാഷകന് വാദിച്ചു.
സ്കോര്‍പീന്‍ ശ്രേണിയില്‍പ്പെട്ട ഐഎന്‍എസ് കല്വരിയടക്കമുള്ള ഭാരതത്തിന്റെ ആറ് മുങ്ങിക്കപ്പലുകളുടെ രഹസ്യങ്ങളാണ് ചോര്‍ന്നത്. ഏകദേശം 22000 പേജുകളിലേറെ വരുന്ന രഹസ്യങ്ങളാണ് ചോര്‍ന്നത്. ഫ്രഞ്ച് കമ്പനിയായ ഡി.സി.എന്‍.എസാണ് ഭാരത നാവിക സേനയ്ക്ക് വേണ്ടി മുങ്ങിക്കപ്പല്‍ നിര്‍മ്മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: