കൊച്ചി: സിപിഎമ്മും സിപിഐയും തമ്മില്‍ നല്ല ബന്ധമാണുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അഭിപ്രായഭിന്നതയുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്നും ബോധപൂര്‍വം ശ്രമം നടക്കുന്നുണ്ട്. ഇത് വിലപ്പോവില്ലെന്നും കോടിയേരി പറഞ്ഞു.
ഇരു പാര്‍ട്ടികള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ അത് നേരിട്ട് പറയാനുള്ള സാഹചര്യം നിലവിലുണ്ടെന്നും കോടിയേരി തന്റെ ഫെയിസ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. സ്വരാജ്-സിപിഐ തര്‍ക്കത്തില്‍ സ്വരാജിനെ വിമര്‍ശിച്ച് ജനയുഗത്തില്‍ ലേഖനം വന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.
അവസരവാദപരമായ നിലപാട് ഇടതുപക്ഷത്തിന്റെ വളര്‍ച്ചക്ക് ഗുണകരമല്ലെന്ന് 1964 കമ്യൂണിസ്റ്റ് പാര്‍ടിയുടെ പിളര്‍പ്പിനുശേഷം ഉണ്ടായ അനുഭവത്തിലൂടെ ബോധ്യമായതാണ്. അടിയന്തിരാവസ്ഥയെ പിന്തുണച്ച നിലപാട് ശരിയായില്ലെന്ന് തിരിച്ചറിഞ്ഞാണ് വിശാലയമായ ഇടതുപക്ഷ ഐക്യത്തിന് സിപിഐ തയ്യാറായത്. കൂടുതല്‍ ഐക്യത്തോടെയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
അഖിലേന്ത്യാതലത്തിലോ, സംസ്ഥാന തലത്തിലോ രണ്ട് പാര്‍ടികളും തമ്മില്‍ യാതൊരു പ്രശ്നങ്ങളുമില്ല. പ്രാദേശികമായി ഉണ്ടാകുന്ന ചില സംഭവങ്ങളുടെ പേരില്‍ രണ്ട് പാര്‍ടികളും ഭിന്നതയിലാണെന്ന് വരുത്തി തീര്‍ക്കാനാണ് നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ ശ്രമം. എന്നാല്‍, അതിന് നിന്നുതരാന്‍ സിപിഐ എം തയ്യാറല്ല. ഞങ്ങള്‍ കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കുമെന്നും കോടിയേരി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: