പാലക്കാട്: കേന്ദ്രസാഹിത്യ അക്കാദമി അംഗം കവി വിജയകുമാര്‍ കുനിശ്ശേരി (59) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പാലക്കാട് കുനിശ്ശേരി അരിമ്പ്ര തറവാട്ടംഗമായ അദ്ദേഹം കെ.എ. കമലമ്മയുടെയും വി.എം. മാധവന്‍നായരുടെയും മകനാണ്. മാതൃഭൂമി കോയമ്പത്തൂര്‍ പബ്ലിക് റിലേഷന്‍ മാനേജറായിരുന്നു.
സി.എച്ച്. മുഹമ്മദ്കോയ പത്രപ്രവര്‍ത്തക പുരസ്കാരം, യൂണിവേഴ്സല്‍ ബ്രദര്‍ഹുഡ് മതസൗഹാര്‍ദ പുരസ്കാരം, പാമയുടെ സംഗതി എന്ന നോവലിന്റെ മലയാള വിവര്‍ത്തനത്തിന് നല്ലിദിസൈ എട്ടും പുരസ്കാരം, കേരള കള്‍ച്ചറല്‍ സെന്റര്‍ സാഹിത്യ പുരസ്കാരം എന്നിവയുള്‍പ്പെടെ നേടിയിട്ടുണ്ട്. കണ്‍വെട്ടത്തിരുട്ട്, ഒറ്റക്കണ്ണോക്ക്, കുനിശ്ശേരി കവിതകള്‍, ഭൂതാവിഷ്ടരായവരുടെ ഛായാപടങ്ങള്‍ കവിതാസമാഹാരങ്ങളാണ്.
ഡോ.ടി. ഭാസ്കരന് രചിച്ച ബ്രഹ്മശ്രീ ശ്രീനാരായണഗുരു എന്ന കൃതി കേന്ദ്ര സാഹിത്യ അക്കാദമിക്കു വേണ്ടി തമിഴിലേക്ക് തുറവി വേന്ദര്‍ ശ്രീനാരായണഗുരു എന്നപേരില്‍ വിവര്‍ത്തനം ചെയ്തു. സംഗതി എന്ന നോവലിനുപുറമേ അശോകമിത്രന്റെ മാനസരോവരം, ജീവകാരുണ്യന്റെ കളരി, സു. വേണുഗോപാലിന്റെ കൂന്തപ്പനൈ തുടങ്ങിയ പുസ്തകങ്ങള്‍ തമിഴില്‍നിന്ന് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. മത്സ്യഗര്‍ഭത്തില്‍ കടല്‍ എന്ന, പാദചാരിയുടെ തമിഴ് കവിതാസമാഹാരം മലയാളത്തിലേക്ക് വിവര്‍ത്തനംചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: