കോഴിക്കോട്: എംഎസ്എഫ് കോഴിക്കോട് ഡിഡിഇ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. അക്രമസാക്തരായ എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് ലാത്തി വീശി. ഇന്നലെ രാവിലെ 11 മണിയോടെയാണ് നൂറോളം എംഎസ്എഫ് പ്രവര്‍ത്തകര്‍ ഡിഡിഇ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.
പാഠപുസ്തക വിതരണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. ഓഫീസ് ഗേറ്റില്‍ ബാരിക്കേഡ് വെച്ച് പോലീസ് മാര്‍ച്ച് തടഞ്ഞു. മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ശേഷം എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂരിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിവേദനം നല്കി.
ബാരിക്കേഡ് കൊണ്ട് തടസ്സം സൃഷ്ടിച്ച പ്രധാന കവാടത്തിലൂടെ തിരിച്ചിറങ്ങണമെന്ന് നിര്‍ബന്ധം പിടിച്ചതോടെയാണ് മാര്‍ച്ച് അക്രമത്തിലേക്ക് തിരിഞ്ഞത്. പോലീസ് സൃഷ്ടിച്ച തടസ്സം തട്ടിമാറ്റാനായിരുന്നു എംഎസ്എഫുകാര്‍ ശ്രമിച്ചത്. മിസ്ഹബിനെ പ്രധാന കവാടത്തിലൂടെ പുറത്തുവിടാമെന്ന് പോലീസ് സമ്മതിച്ചെങ്കിലും ബാരിക്കേഡ് മാറ്റാനുള്ള ശ്രമത്തിനിടെ മാര്‍ച്ചില്‍ പങ്കെടുത്ത എംഎസ്എഫുകാര്‍ വീണ്ടും പ്രധാന കവാടത്തിലൂടെ ഓഫീസ് കോമ്പൗണ്ടിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. പോലീസ് പ്രവര്‍ത്തകരെ ലാത്തി വീശി ഓടിച്ചു. മാനാഞ്ചിറ മൈതാനത്തു നിന്നു പ്രവര്‍ത്തകര്‍ പോലീസിനു നേരെ കല്ലെറഞ്ഞു.
പ്രകോപനം സൃഷ്ടിക്കാനുള്ള എംഎസ്എഫുകാരുടെ ശ്രമം അസി. കമ്മീഷണര്‍ കെ.പി. അബ്ദുള്‍ റസാഖ്, കസബ സി. ഐ. പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഏറെ പണിപ്പെട്ടാണ് നിയന്ത്രിച്ചത്. പോലീസ് വിരട്ടി ഓടിക്കുന്നതിനിടെ പരിക്കേറ്റ പത്തോളം എംഎസ്എഫുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാര്‍ച്ച് അക്രമാസക്തമായതിനെത്തുടര്‍ന്ന് എംഎസ്എഫുകാര്ക്കെതിരെ പോലീസ് കേസ്സെടുത്തു.വടകര സ്വദേശികളായ അഫ്നാസ്, നൂറുദ്ദീന്‍, അഹമ്മദ് ഫാരിഫ്, മിസബ് എന്നിവര്‍ക്കെതിരെയാണ് കസബ പോലീസ് കേസ്സെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: