നാദാപുരം: വെള്ളൂരിലെ മുഹമ്മദ് അസ്ലം വധക്കേസിലെ അന്വേഷണ സംഘത്തെ കുഴക്കി അന്വേഷണ രഹസ്യ വിവരങ്ങള്‍ ചോരുന്നു. കേസിലെ പ്രതിയെന്ന് സംശയിക്കുന്നവരെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ദിവസങ്ങളോളം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റു രേഖപ്പെടുത്തുന്നത്.
ഇങ്ങിനെ ചോദ്യം ചെയ്യുന്നതിനിടയില്‍ ലഭിക്കുന്ന സുപ്രധാന വിവരങ്ങളാണ് പൊലീസില്‍ നിന്ന് തന്നെ ചോരുന്നത്.
ഇത് കേസന്വേഷണത്തെ ബാധിക്കുന്നു. കേസിലെ മറ്റു പ്രതികള്‍ ഒളിവില്‍ പോവുകയോ സ്ഥലം വിടുകയോ ചെയ്യുകയാണ്. ഇത് അന്വേഷണം തടസപ്പെടുന്ന സ്ഥിതിയിലേക്കാണ് എത്തിക്കുന്നത്. അന്വേഷണ വിവരങ്ങള്‍ അപ്പപ്പോള്‍ തന്നെ നവ മാധ്യമങ്ങളിലൂടെ പ്രചരിച്ച് നാട്ടില്‍ ചര്‍ച്ചാ വിഷമാവുകയും ചെയ്യുന്നു. അക്രമികള്‍ക്ക് വഴികാണിച്ചതില് അറസ്റ്റിലായ വെള്ളൂര്‍ സ്വദേശിയുടെ വിശദവിവരങ്ങള്‍, നവമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചകള്‍ക്ക് തന്നെ വഴിവെച്ചിരുന്നു.
പൊലീസ് പത്രങ്ങള്‍ക്ക് പോലും നല്‍കാതെ വളരെ രഹസ്യമായി സൂക്ഷിച്ച പ്രതിയുടെ ചിത്രം വരെ നവമാധ്യമങ്ങളില്‍ വന്നു. കൊലയാളി സംഘത്തിന് വഴി കാണിച്ച ഇയാളെയാണ് വധക്കേസില്‍ മുഖ്യ പ്രതിയായി അന്വേഷണ സംഘം കണക്കാക്കിയിരിക്കുന്നത്. കാസര്‍കോഡ് ജില്ലയില്‍ പ്രതികളില്‍ ചിലര്‍ ഒളിച്ചു കഴിയുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ ഹോസ്ദുര്‍ഗ് പൊലിസിന്റെ സഹായത്തോടെ പിടികൂടാനുള്ള ശ്രമം നടത്തുന്നതിനിടെ പ്രതികള്‍ ഇവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.
ഇവിടെ ഒളിവില്‍ കഴിയാന്‍ സഹായം നല്കിയ ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റു ചെയ്തെങ്കിലും ജാമ്യം ലഭിക്കുന്ന നിസ്സാര വകുപ്പുകള്‍ ചാര്‍ത്തി രക്ഷപ്പെടാനുള്ള പഴുതുകള്‍ ഒരുക്കുകയും ചെയ്തു. രഹസ്യാന്വേഷണ വിഭാഗവും കേസന്വേഷണ സംഘവും മാത്രമാണ് കേസിന്റെ വിവരങ്ങളും അന്വേഷണ പുരോഗതിയും അറിയുന്നത്. ഇതിനിടയില്‍ രഹസ്യവിവരങ്ങള്‍ ചോരുന്നത് എവിടെ നിന്നാണെന്ന് പോലീസിനെ കുഴക്കുകയാണ്.
പോലിസിനു ലഭിക്കുന്ന വ്യക്തമായ സൂചനകളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ കഴിയാനിടമുള്ള സ്ഥലങ്ങളില്‍ പരിശോധനക്കെത്തുമ്പോഴേക്കും പ്രതികള്‍ രക്ഷപ്പെടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: