കാണ്‍പൂര്‍: ആശുപത്രിയില്‍ ചികിത്സയും സ്ട്രച്ചറും നിഷേധിച്ചു, ബാലന് അച്ഛന്റെ തോളില്‍ കിടന്ന് മരിച്ചു. യുപി കാണ്‍പൂരിലെ ലാലാ ലജ്പത് റായി ആശുപത്രിയിലാണ് സംഭവം.
സുനില്‍ കുമാറിന്റെ 12 വയസുള്ള മകന് അന്‍ഷിനെ കടുത്ത പനിയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു. പരിശോധിക്കുക പോലും ചെയ്യാതെ 250 മീറ്റര്‍ അകലെ കുട്ടികളുടെ ആശുപത്രിയിലേക്കയച്ചു.
സ്ട്രച്ചറോ വാഹനമോ നല്‍കിയതുമില്ല. നടന്നു പോകുന്നതിനിടെ അന്‍ഷ് അച്ഛന്റെ തോളില്‍ കിടന്ന് മരിച്ചു. ”പരിശോധിക്കാന്‍ ഞാന്‍ ഡോക്ടര്‍മാരോട് കേണപേക്ഷിച്ചിട്ടും അവര്‍ പരിശോധിച്ചില്ല, അഡ്മിറ്റ് ചെയ്തില്ല, മരുന്നു നല്‍കിയില്ല. അരമണിക്കൂര്‍ കഴിഞ്ഞാണ് അകലെയുള്ള കുട്ടികളുടെ ആശുപത്രിയില്‍ എത്തിക്കാന്‍ പറഞ്ഞത്.
സ്ട്രച്ചറിന് വേണ്ടി കരഞ്ഞു. നല്‍കിയില്ല. അതിനിടെ എന്റെ കുഞ്ഞിന്റെ ജീവന് പോയി,” സുനില്‍ പറഞ്ഞു. മകന്റെ ജഡവും പേറി വീട്ടിലേക്ക് നടന്നപ്പോഴും ആരുമുണ്ടായിരുന്നില്ല ഒരു കൈ സഹായത്തിന്.
കഴിഞ്ഞ ദിവസം ഒഡീഷയില്‍ ദാനാ മാഞ്ചി ഭാര്യയുടെ മൃതദേഹവുമായി പത്തു കിലോമീറ്റര്‍ നടന്നതും അവിടെത്തന്നെ ഒരു സ്ത്രീയുടെ മൃതദേഹം എല്ലൊടിച്ച് പ്ലാസ്റ്റിക് കൂടയില്‍ കൊണ്ടുപോയതും വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: