കൊല്ലം: ഓണക്കാലത്തുണ്ടാകുന്ന അഭൂതപൂര്‍മായ തിരക്ക് കണക്കിലെടുത്ത് നഗരപ്രദേശങ്ങളിലെ വാഹനപാര്‍ക്കിങിന് ശക്തമായ നിയന്ത്രണം കൊണ്ടുവരുമെന്ന് മേയര്‍ വി.രാജേന്ദ്രബാബു.
താല്ക്കാലികമായ പാര്‍ക്കിങ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനാണ് ശ്രമിക്കുന്നത്. അതിനായി മൈതാനങ്ങള്‍ വാടകക്ക് എടുത്തശേഷം ഫീസ് ഈടാക്കികൊണ്ട് പാര്‍ക്കിങ് അനുവദിക്കും.
വിശാലമായ സൗകര്യങ്ങളുള്ള പാര്‍വതിമില്‍ കോമ്പൗണ്ട് ഉള്‍പ്പെടെ മറ്റ് സ്ഥലങ്ങളും കോര്പ്പറേഷന് ഇതിനായി വാടകക്ക് എടുക്കും. ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കി നഗരത്തില്‍ എത്തുന്നവര്‍ക്ക് ആയാസരഹിതമായ സഞ്ചാരം ഉറപ്പാക്കാനാണ് ഇതെന്ന് മേയര്‍ കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു.
ഓണാഘോഷത്തിനായി സ്ഥാപനങ്ങളുടെയും വ്യക്തികളുടെയുമെല്ലാം സഹകരണം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അഞ്ച് ലക്ഷം രൂപ തനത് ഫണ്ടില്‍ നിന്നും ഓണാഘോഷത്തിനായി ചിലവാക്കും. ഇത് കൂടാതെ 15 ലക്ഷം രൂപയുമുണ്ട്. ഘോഷയാത്രയും അത്തപ്പൂക്കളമത്സരവും നടത്തുമെന്നും മേയര്‍ പറഞ്ഞു.
വേനല്‍ക്കാലത്ത് ആസന്നമായിരിക്കുന്ന കുടിവെള്ളക്ഷാമം പരിഹരിക്കാനായി സര്‍ക്കാര്‍ 220 കോടി രൂപ നല്‍കിയതായും 2020നകം കൊല്ലം സമ്പൂര്‍ണകുടിവെള്ള കോര്‍പ്പറേഷനായി മാറുമെന്നും ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് പറഞ്ഞു.
ഇന്നലെ കൂടിയ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷനേതാവ് എ.കെ.ഹഫീസാണ് മാലിന്യപ്രശ്നങ്ങള്‍ ഓണമടുത്തിട്ടും പരിഹരിക്കാത്തത് ചൂണ്ടിക്കാണിച്ച് ചര്‍ച്ചക്ക് തുടക്കമിട്ടത്. കുരീപ്പുഴ ചണ്ടി ഡിപ്പോയില്‍ 16 ഏക്കര്‍ സ്ഥലം സ്വന്തമായുള്ള കോര്പ്പറേഷന് ആ ഭൂമി വിനിയോഗിക്കാത്തതിനെയും അദ്ദേഹം വിമര്‍ശിച്ചു. ആര്‍എസ്പി അംഗം ഗോപകുമാറും ഇതേ അഭിപ്രായമായിരുന്നു ഉന്നയിച്ചത്. കൃത്യമായ പരിഹാരം ഇല്ലാത്തത് കാരണം ആളുകള്‍ സെപ്റ്റിക് മാലിന്യം ഓടകളിലും ടാങ്കര്‍ലോറികളില്‍ സംഭരിച്ച് നഗരപരിധിയിലുള്ള റോഡിന്റെ വശങ്ങളിലും തള്ളുന്നതായി യോഗത്തില്‍ ആക്ഷേപമുയര്‍ന്നു. ബീച്ചിലെ വാച്ച് ടവര്‍ സമ്പന്നര്‍ക്കായി നല്‍കിയെന്ന ആക്ഷേപം പ്രേംഉഷാര്‍ ഉന്നയിച്ചു. ഭവനനിര്‍മാണം പൂര്‍ത്തിയാക്കിയിട്ടും ഗുണഭോക്താക്കള്‍ക്ക് മുഴുവന്‍ ഗഡുക്കളും നല്‍കിയിട്ടില്ലെന്നും ഓണത്തിന് മുമ്പ് അത് കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അയത്തില്‍ ജംഗ്ഷനില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണെന്ന് ലൈലാകുമാരി പറഞ്ഞു. പോലീസിന്റെ പട്രോളിങ് കാര്യക്ഷമമല്ലാത്തത് കാരണം പഞ്ചായത്ത് പ്രദേശങ്ങളില്‍ മാലിന്യം തള്ളുന്നത് പതിവായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. എഐവൈഎഫ് സമ്മേളനദിനത്തില്‍ തന്നെ കൗണ്‍സില്‍ യോഗം വിളിച്ചതില്‍ സിപിഐ അംഗമായ മോഹനന് തന്റെ പ്രതിഷേധമറിയിച്ചു. തെരുവുനായ്ക്കളുടെ ആക്രമണങ്ങള്‍ വിശദീകരിച്ച അദ്ദേഹം മൂന്ന് സെന്റ് സ്ഥലവും കെട്ടിടവും നല്കിയാല് വിജയകരമായി എബിസി പ്രോഗ്രാം നടപ്പാക്കാനാകുമെന്ന് വെറ്റിനറി ഉദ്യോഗസ്ഥര്‍ വാക്കുനല്‍കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.
ഹൈസ്കൂള്‍ ജംഗ്ഷനിലെ ഹൈമാസ്റ്റ്ലൈറ്റ് മാസങ്ങളായി പണിമുടക്കിയിരിക്കുകയാണെന്നും എത്രയുംവേഗം ഇത് പ്രകാശിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ബിജെപി അംഗം കോകില എസ്.കുമാര്‍ ആവശ്യപ്പെട്ടു. ഗവ.സ്കൂളുകളുടെ മതിലുകളില്‍ കോര്‍പ്പറേഷന്റെ നിര്‍ദേശങ്ങളെല്ലാം ലംഘിച്ച് സിനിമാ പോസ്റ്ററുകള്‍ പതിക്കുകയാണെന്നും കോകില ചൂണ്ടിക്കാട്ടി.
പട്ടികജാതി ഫണ്ട് വിഹിതം കിട്ടാതെ തന്റെ ഡിവിഷനിലെ 65 ചക്കിലിയര്‍ സമുദായംഗങ്ങള്‍ വിഷമിക്കുകയാണെന്നും ലോണെടുത്ത് വീട് വച്ച ഇവരെ ഇനിയും അവഗണിച്ചാല്‍ അടുത്ത തവണ തനിക്കും പാര്‍ട്ടിക്കും വോട്ട് ചെയ്യില്ലെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണെന്നും സിപിഎമ്മിലെ അഞ്ജു കൃഷ്ണന് പറഞ്ഞു.
തീരദേശമേഖലയില്‍ തെരുവ്വിളക്ക് കത്താത്തതിനാല്‍ സ്ത്രീകള്‍ക്ക് വഴിനടക്കാന്‍ ഭയമായിരിക്കുകയാണെന്ന് ബേബി സേവ്യര്‍ ചൂണ്ടിക്കാട്ടി. സെപ്റ്റംബര്‍ 12നകം എല്ലാ ഡിവിഷനിലും സോഡിയം വേപ്പര്‍ ലാമ്പ് പ്രകാശിപ്പിക്കുമെന്ന് പൊതുമരാമത്ത് ചെയര്‍പേഴ്സണ്‍ ചിന്ത സജിത് ഉറപ്പുനല്‍കി.
ക്ഷേമപെന്ഷന് കുടിശിക സഹിതം ഓണത്തിന് മുമ്പ് കൊടുക്കും. കോര്‍പ്പറേഷനില്‍ 34200 പെന്‍ഷന്‍കാരുണ്ട്. എന്നാല്‍ കുടുംബശ്രീ സര്‍വെ ലിസ്റ്റില്‍പെടാത്തവര്‍ക്ക് പെന്ഷന് നല്‍കില്ലെന്നും അര്‍ഹരായവരുണ്ടെങ്കില്‍ അവരെ സര്‍വെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ കൗണ്‍സിലര്‍മാര്‍ അടിയന്തിരമായി ഇടപെടണമെന്നും ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗീതാകുമാരി അറിയിച്ചു.
തെരുവ്നായ് ശല്യം രൂക്ഷമായത് പൗരന്മാരുടെ ശീലങ്ങള്‍ കൊണ്ടാണെന്ന് മാലിന്യം പൊതുറോഡില്‍ വലിച്ചെറിയുന്നതിനെ പരാമര്‍ശിച്ച് ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് എസ്.ജയന് പറഞ്ഞു. കുരീപ്പുഴ ചണ്ടിഡിപ്പോയില്‍ സീവേജ് പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഗ്രീന്‍ ട്രൈബ്യൂണല്‍ വിധി വരുന്നതുവരെ ഒന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം മറുപടി നല്കി.
ചര്‍ച്ചയില്‍ മീനുരാജ്, നിസാര്‍, പ്രസന്നന്, ഗോപകുമാര്‍, രാജ്മോഹന്‍, അജിത്കുമാര്‍, പ്രശാന്ത്, സോണിഷ, സത്താര്‍, ശാന്തിനി ശുഭദേവന്, നിസാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: