ചാരുംമൂട്: കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ചു ഗ്രാമ പഞ്ചായത്തുകള്‍ തോറും നടത്തിവരുന്ന തൊഴിലുറപ്പു പദ്ധതികളില്‍ വ്യാപക ക്രമക്കേടെന്ന് ആക്ഷേപം.
ഗ്രാമ പഞ്ചായത്തുകള്‍ ഭരിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ നടത്തുന്ന പ്രതിഷേധ യോഗങ്ങളിലും ഇവരുടെ സമ്മേളന സ്ഥലത്തും തൊഴിലുറപ്പു പദ്ധതിയിലെ അംഗങ്ങളെ കസേര നിറയ്ക്കുവാന്‍ ഉപയോഗിക്കുന്നു. പാര്‍ട്ടി അനുഭാവികള്‍ക്ക് നൂറു ദിവസം തൊഴില്‍ കൊടുക്കുമ്പോള്‍ ഇതര പാര്‍ട്ടികളിലെ സ്ത്രീ തൊഴിലാളികളെ അകറ്റി നിര്‍ത്തുന്ന പ്രവണതയാണു കണ്ടുവരുന്നത്.
സ്ത്രീ തൊഴിലാളികളായ ഇരുപതും മുപ്പതും പേര് രണ്ടുമൂന്നും ദിവസങ്ങളിലായിട്ടാണ് ജോലി ചെയ്തു തീര്‍ക്കുന്നത്. ഇവര്‍ക്ക് കൊടുക്കുന്ന തൊഴിലിന് യാതൊരു മാനദണ്ഡവുമില്ലാതെയുള്ള പ്രവര്‍ത്തനങ്ങളാണ് കണ്ടുവരുന്നത്.
പാലമേല്‍ പഞ്ചായത്തില്‍ ഏകദേശം 1500 തൊഴിലുറപ്പ് തൊഴിലാളികളാണുള്ളത്. ഇതില്‍ കഴിഞ്ഞ വര്‍ഷം നാനൂറോളം പാര്‍ട്ടി അനുഭാവികളായ സ്ത്രീ തൊഴിലാളികള്‍ക്ക് 100 ദിവസം തൊഴില്‍ നല്കി കഴിഞ്ഞു. ഇപ്പോള്‍ നടത്തുന്ന തൊഴിലുറപ്പു ജോലി മുഖ്യമായും വ്യക്തികളുടെ പുരയിടങ്ങളിലാണ്. മറ്റു ചിലര്‍ക്ക് മഴക്കുഴി നിര്‍മ്മാണം. ഇവര്‍ എപ്പോള്‍ ജോലി ആരംഭിക്കുന്നതെന്നോ എത്ര സമയം ജോലി ചെയ്യുന്നുണ്ടെന്നോ നോക്കുവാന്‍ പോലും ഉദ്യോഗസ്ഥരില്ലാത്ത അവസ്ഥയാണുള്ളത്.
തൊഴിലുറപ്പു പദ്ധതിയുടെ പേരില്‍ നടന്നു വരുന്ന ലക്ഷങ്ങളുടെ അഴിമതി അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും തൊഴിലുറപ്പു പദ്ധതിയില്‍ അംഗങ്ങളായ സ്ത്രീ തൊഴിലാളികള്‍ക്ക് ഒരു പോലെ ജോലി ലഭിക്കുന്നതിനുള്ള അവസരം ഉണ്ടാക്കണമെന്നും തൊഴില്‍ നല്‍കുന്നതിലെ രാഷ്ട്രീയ വിവേചനം അവസാനിപ്പിക്കണമെന്നും ആവശ്യം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: