ന്യൂദല്‍ഹി: 2012 ലണ്ടന്‍ ഒളിമ്പിക്സ് ഗുസ്തിയില്‍ യോഗേശ്വര്‍ ദത്ത് നേടിയ വെങ്കല മെഡല്‍, വെള്ളിയായി. പുരുഷന്മാരുടെ 60 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വെള്ളി റഷ്യയുടെ ബെസിക് കുദുകോവിനായിരുന്നു. ഉത്തേജക മരുന്നു പരിശോധനയുടെ അന്തിമ ഫലം വന്നപ്പോള്‍ ബെസിക് അയോഗ്യനായി. ഇതോടെയാണ് യോഗേശ്വര്‍ രണ്ടാമനായതും മെഡല്‍ വെള്ളിയായതും.
പ്രീ ക്വാര്‍ട്ടറില്‍ കുദുകോവിനോട് പരാജയപ്പെട്ട യോഗേശ്വര്‍, റെപ്പഷാഗെ റൗണ്ടില്‍ മത്സരിച്ചാണ് വെങ്കലം നേടിയത്. കുദുകോവ് ഫൈനലിലെത്തിയതോടെ യോഗേശ്വറിന് റെപ്പാഷാഗെയില് മത്സരിക്കാന്‍ അവസരം ലഭിച്ചത്. പക്ഷേ, മെഡല്‍ നഷ്ടമറിയാന്‍ കുദുകോവ് ജീവിച്ചിരിപ്പില്ല. 2013 ഡിസംബര്‍ 29ന് കാറപകടത്തില്‍ മരിച്ചു.
രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയും വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചു. കുദുകോവിനെ അയോഗ്യനാക്കി യോഗേശ്വര്‍ ദത്തിനെ വെള്ളി മെഡലിലേക്ക് ഉയര്‍ത്തിയതായി ഐഒസി അറിയിച്ചു. ഇതോടെ സുശീല്‍ കുമാറിന് ശേഷം ഒളിമ്പിക്സ് ഗുസ്തിയില്‍ വെള്ളി മെഡല്‍ നേടുന്ന താരമായി യോഗേശ്വര്‍ ദത്ത്. ”ലണ്ടന്‍ ഒളിമ്പിക്സിലെ വെങ്കല മെഡല്‍ വെള്ളിയായെന്ന വിവരം രാവിലെയാണ് അറിഞ്ഞത്. മെഡല്‍ രാജ്യത്തെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു” യോഗേശ്വര്‍ ട്വിറ്ററില്‍ കുറിച്ചു. ഇത്തവണ ഏറെ പ്രതീക്ഷകളോടെ റിയോയിലേക്ക് പോയ യോഗേശ്വര്‍ യോഗ്യതാ റൗണ്ടില്‍ പുറത്തായി.
റിയോ ഒളിമ്പിക്സിന് മുന്നോടിയായാണ് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി ഉത്തേജക പരിശോധന നടത്തിയത്. ലണ്ടന്‍ ഒളിമ്പിക്സിന്റെ സമയത്ത് ശേഖരിച്ച സാമ്പിളുകളാണ് ഉപയോഗിച്ചത്. കുദുകോവ് ഉള്‍പ്പെടെ അഞ്ച് താരങ്ങള്‍ നിരോധിത മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി.
അഞ്ച് ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ നാല് സ്വര്‍ണവും ഒരു വെള്ളിയും കുദുകോവ് കരസ്ഥമാക്കി. 2008 ബീജിങ് ഒളിമ്പിക്സില്‍ വെങ്കലവും നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: