നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം കേരളത്തില്‍ സംജാതമായ കക്ഷിരാഷ്ട്രീയ ധ്രുവീകരണവും ശബരിമലപ്രശ്നവും പ്രത്യേകം പഠിക്കേണ്ടതാണ്. സാംസ്കാരികരംഗം മാത്രം ശ്രദ്ധിക്കുകയും, കക്ഷിരാഷ്ട്രീയത്തില്‍ എന്തെങ്കിലും പറയാന്‍ അര്‍ഹതയില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ എന്തെങ്കിലും പറയുന്നത് ഉചിതമല്ല. മൂന്നുമാസം മുമ്പ് ‘കേരളത്തിന്റെ ശക്തിയും ഭക്തിയും ശ്രീ അയ്യപ്പന്’ എന്ന പേരില്‍ ‘കേസരി’ വാരികയില്‍ ഞാന്‍ എഴുതിയ ലേഖനം ഇവിടെ വിലയിരുത്തുന്നത് ഉചിതമായിരിക്കുമെന്ന് തോന്നുന്നു. കേരളത്തില്‍ അഥവാ ലോകത്തില്‍തന്നെ ഏറ്റവും വലിയ ഭക്തജനപ്രവാഹം അനുഭവപ്പെടുന്ന ശബരിമലയുടെ പ്രസക്തി കേരളീയര്‍ മനസ്സിലാക്കി അതിനെ കേരളത്തിന്റെ ശക്തിയാക്കി മാറ്റാന്‍ ഒത്തൊരുമിച്ചു ശ്രമിക്കണമെന്നായിരുന്നു ലേഖനോദ്ദേശ്യം.
ഇന്ന് അയ്യപ്പന്റെ പ്രസക്തി മനസ്സിലാക്കിയ കക്ഷിരാഷ്ട്രീയക്കാര്‍ രംഗത്തുവന്നുകഴിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം, മാര്‍ക്സിസ്റ്റു പാര്‍ട്ടി ഭൂരിപക്ഷം നേടി ഭരണം തുടങ്ങിക്കഴിഞ്ഞു. വര്ഗ്ഗീയഗ്രൂപ്പുകളുടെ കൂട്ടായ്മയായ യുഡിഎഫ് പരാജയപ്പെട്ടെങ്കിലും, അടുത്ത അഞ്ച് വര്‍ഷത്തിനകം ശക്തിയാര്ജിക്കാമെന്നവര് ആഗ്രഹിക്കുന്നതുകൊണ്ട് അവരും സമരരംഗത്തുണ്ടാകും. ബിജെപിക്ക്, ഹിന്ദു ഐക്യവേദി നേതൃത്വത്തില്‍ നിന്ന് കക്ഷിരാഷ്ട്രീയത്തിലേക്കുവന്ന കുമ്മനം രാജശേഖരന് നേതൃത്വമേറ്റെടുത്തതുകൊണ്ട് വോട്ടു ശതമാനം കൂടി. അവരും ഭാവിയില്‍ ഭരണം പിടിച്ചെടുക്കണമെന്നാഗ്രഹിക്കുന്നുണ്ടാകാം. എന്നാല്‍ ഹിന്ദു പിന്‍ബലമുള്ള പാര്‍ട്ടി ശക്തിയാര്‍ജ്ജിക്കുന്നതില്‍ മറ്റു രണ്ടുകൂട്ടര്‍ക്കും ഭയമുണ്ട്. ഈ പശ്ചാത്തലത്തില്‍ വേണം ശബരിമലപ്രശ്നം വിലയിരുത്താന്‍.
ശബരിമലയില്‍ സ്ത്രീപ്രവേശനമനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ കേസുവന്നത്, ശബരിമല പ്രശ്നത്തിന് ശക്തികൂട്ടി. ശബരിമലയില്‍ ചില പരിഷ്കാരങ്ങള്‍ നടപ്പാക്കേണ്ടതാവശ്യമാണെന്ന സൂചന എന്റെ ‘കേസരി’ ലേഖനത്തിലുണ്ടായിരുന്നു. ഇപ്പോള്‍ അവയെല്ലാം പൊതുചര്ച്ചയായിരിക്കുന്നു. ഭക്തജനപ്രവാഹംകൊണ്ടുള്ള പ്രശ്നം പരിഹരിക്കാന്‍ 365 ദിവസവും പൂജ ഏര്‍പ്പെടുത്തണമെന്നും, ഇന്ന് സ്ത്രീകള്‍ അത്യധികമായി പൊതുരംഗത്തു പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍, ഹിന്ദുസമൂഹത്തിലെ പകുതിവരുന്ന സ്ത്രീ സമൂഹത്തെ ശബരിമലയില്‍ നിന്നൊഴിവാക്കുന്നത് ശരിയല്ല എന്നും ഞാന്‍ സൂചിപ്പിച്ചിരുന്നു. ഇപ്പോള്‍ ഭരണകക്ഷിയും ബിജെപിയും പ്രതിപക്ഷപ്രതിനിധിയായ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും ശബരിമലക്കാര്യത്തില്‍ വാക്പോരു തുടങ്ങിയിട്ടുണ്ട്. ഹിന്ദുവിന്റെ, അഥവാ ശബരിമല ക്ഷേത്രാചാരങ്ങളുടെ കാര്യംപറയാന്‍ ആര്‍ക്കാണധികാരം എന്നതാണ് പ്രശ്നം.
ഇന്നലെവരെ ശബരിമലയില്‍ അയ്യപ്പസമാജമുണ്ടാക്കി അവര്‍ക്കുവേണ്ടി സേവനമനുഷ്ഠിച്ചുകൊണ്ടിരുന്ന അയ്യപ്പഭക്തനാണ് കുമ്മനം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് ശബരിമല ഭരണം നടത്താന്‍ നിയുക്തമായ സംവിധാനം. അപ്പോള്‍ അവിടത്തെ ഭരണവും ആചാരകാര്യങ്ങളും എല്ലാം നിശ്ചയിക്കാന്‍ ബോര്ഡിനധികാരമുണ്ടെന്ന് പ്രയാര്‍ പറയുന്നു. ശബരിമല ഉള്‍പ്പെടെ കേരളത്തിലെ ഭരണനിര്‍വ്വഹണം നടത്തേണ്ടത് ഭരണകക്ഷിയും മുഖ്യമന്ത്രിയുമാണെന്നും. ക്ഷേത്രഭരണസൗകര്യങ്ങളെക്കുറിച്ച് തീരുമാനിക്കാന്‍ അധികാരം അവര്‍ക്കാണെന്നും പറയപ്പെടുന്നു. മൂന്നുകൂട്ടരും അര്‍ഹരും അവകാശികളുമാണെന്ന മട്ടിലാണ് വാദപ്രതിവാദമുയര്ന്നിട്ടുള്ളത്. ഹിന്ദുക്ഷേത്രകാര്യത്തില്‍ അഭിപ്രായഭിന്നതയുണ്ടായാല്‍ പരിഹാരം കാണാന്‍, അഭിപ്രായം പറയാന്‍ ആര്‍ക്കാണ് ഇന്നധികാരമുള്ളത്?
ഹിന്ദുധര്‍മ്മത്തെക്കുറിച്ചും ഹിന്ദുപാരമ്പര്യത്തെക്കുറിച്ചും അടിസ്ഥാനപരമായി പഠിച്ച് അതിശക്തമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് രാഷ്ട്രീയ സ്വയംസേവക സംഘം. അതിന്റെ പൊതുകാര്യദര്‍ശി ഭയ്യാജിജോഷി പോലും കഴിഞ്ഞ ദിവസം ഒരു ചോദ്യത്തിനുത്തരമായി, ഹിന്ദു ആരാധനാകാര്യത്തില് സമവായമാണുവേണ്ടതെന്നല്ലാതെ, സംഘത്തിന് അധികാരമുണ്ടെന്ന് പറഞ്ഞിട്ടില്ല. ഒരു സ്വയംസേവകന് പ്രധാനമന്ത്രിയായിരിക്കുന്ന സാഹചര്യത്തില്‍പ്പോലും ഹിന്ദു ആരാധനാകാര്യത്തില് ഇടപെടാന്‍ അദ്ദേഹം തയ്യാറായിട്ടില്ല.
അപ്പോള്‍ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ച് അഭിപ്രായം പറയാന്‍, അഥവാ നടപടിയെടുക്കാന്‍ പിണറായിക്കോ പ്രയാറിനോ കുമ്മനത്തിനോ അധികാരമില്ല. പ്രതിസന്ധിവന്നാല്‍ സുപ്രീംകോടതിക്ക് അഭി്രപായം പറയാന്‍ കഴിയും. അതിന്റെ സാഹചര്യമെത്രയുണ്ടെന്നു ചിന്തിക്കണം. കേരളത്തിന്റെ ശക്തിയും ഭക്തിയും ശ്രീഅയ്യപ്പന് എന്ന് മുന്‍കൂട്ടി ഞാന്‍ പറഞ്ഞത്, കേരളത്തിന്റെ പൊതുനന്മയും ശക്തിയും കണക്കാക്കി, കേരളീയ ഹിന്ദുസമൂഹമെങ്കിലും ശബരിമലയുടെ ആധുനികകാലത്തെ പ്രസക്തി മനസ്സിലാക്കി, കാലാനുസൃതമായ പരിവര്‍ത്തനത്തില്‍ക്കൂടി, അവിടത്തെ പവിത്രതയും ഭക്തിയും നഷ്ടപ്പെടാതെയുള്ള പരിഷ്കാരങ്ങള്‍ വരുത്താന്‍ പൊതുസമ്മതിയുണ്ടാക്കണമെന്നു സൂചിപ്പിച്ചാണ്. ശബരിമല അയ്യപ്പനു ജാതിയും മതവുമില്ല. ഉച്ചനീചത്വവുമില്ല.
അയ്യപ്പഭക്തിയില്ലാത്തവര്ക്ക് അഭിപ്രായം പറയാന്‍ അര്‍ഹതയുമില്ല. ഇക്കാര്യത്തില്‍ നിരീശ്വരചിന്തയ്ക്കോ, കക്ഷിരാഷ്ട്രീയത്തിനോ അവകാശവുമില്ല. ക്രിസ്ത്യാനിയുടെയോ, മുസ്ലിമിന്റെയോ കാര്യം പറയാന്‍ അവര്‍ക്ക് വ്യവസ്ഥയുണ്ട്. ഹിന്ദുവിനങ്ങനെ പറയാന്‍ കഴിയാത്ത സാഹചര്യത്തില്‍, ഏകദൈവവിശ്വാസിയല്ലാത്ത, ബഹുസ്വരതയില്‍ അഭിരമിക്കുന്ന ഹിന്ദു, ഏതുപ്രശ്നത്തെയും, സൗമനസ്യത്തോടെ ഉള്‍ക്കൊണ്ട് മുന്നേറുമെന്നുറപ്പുവരുത്തി, കാലാനുസൃതവും, ഭരണഘടനാവിധേയവുമായ നടപടിക്രമത്തിനു തയ്യാറാകണം. ഭാരതീയരെല്ലാം ഭരണഘടനയ്ക്കു വിധേയരാണെന്നു കാണിച്ചുകൊടുക്കേണ്ടതും, ന്യൂനപക്ഷത്തിന്റെ പേരില്‍ അവിഹിതാധികാരം നടത്തുന്നത് അവസാനിപ്പിക്കുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: