കുറച്ച് എംഎല്‍എമാരുടെ ബലത്തില്‍ കേരളത്തില്‍ എന്തും ചെയ്തുകളയാമെന്ന ഇടതുമുന്നണിയുടെ ധാര്‍ഷ്ട്യം സംസ്ഥാനത്തെ ആപത്തിന്റെ നിലയില്ലാക്കയത്തിലേക്കു തള്ളിവിടുമെന്നു തോന്നുന്നു. അനുദിനം അപഹാസ്യമായ തരത്തിലുള്ള നീക്കങ്ങളും പ്രവര്‍ത്തനങ്ങളുമാണ് ഇടതുസര്‍ക്കാരിന്റേത്. അഴിമതിയും സ്വജനപക്ഷപാതവും അരങ്ങുവാണ സംസ്ഥാനത്തെ ശരിയാക്കാമെന്ന മോഹനവാഗ്ദാനവുമായാണ് അവര്‍ രംഗത്തുവന്നത്. ആപല്‍ഘട്ടത്തില്‍ ഏത് കച്ചിത്തുരുമ്പിനു നേര്‍ക്കും കൈ നീണ്ടുപോവുക സ്വാഭാവികം; ഏതു കാളകൂടമായാലും കുടിച്ചുപോവുകയും ചെയ്യും. അങ്ങനെ സംഭവിച്ചതാണ് ഭരണമാറ്റം. അതൊരു ദുരന്തമാവുമെന്ന് അധികമാളുകളും പ്രതീക്ഷിച്ചില്ലെങ്കിലും സ്ഥിതിഗതികള്‍ ആ വഴിയിലേക്കാണ് നീങ്ങുന്നത്.
എല്ലാം ശരിയാക്കാമെന്ന അവകാശവാദത്തിനുപിന്നില് ഒളിച്ചിരുന്ന വിപത്തുകള്‍ക്കു മുഴുവന്‍ ജീവന്‍വെച്ചു വരികയാണ്. പാര്‍ട്ടിക്കാരും അവരുടെ ഒത്താശക്കാരും ആഹ്ലാദത്തേരിലേറി പോവുന്ന ഭയാനകമായ അന്തരീക്ഷമാണ് സംജാതമായിരിക്കുന്നത്. സംസ്ഥാനത്തിന്റെ അഭിമാനത്തിനുവരെ ക്ഷതം സംഭവിക്കുന്ന സംഗതികള്‍ ഉരുത്തിരിഞ്ഞുവരുന്നു. ആരെയും എവിടെവച്ചും തങ്ങള്‍ക്കു കൈകാര്യം ചെയ്യാമെന്ന നിലയായിരിക്കുന്നു. ഭരണത്തിലെത്തിയിട്ടും നേരത്തെയുള്ള സ്വഭാവവിശേഷങ്ങളൊന്നും ഒഴിവാക്കാന്‍ ഇടതുമുന്നണിയുടെ കൈകാര്യകര്തൃസ്ഥാനം ഏറ്റെടുത്തിരിക്കുന്ന മാര്‍ക്സിസ്റ്റുകള്‍ക്ക് കഴിയുന്നില്ല. എന്നുമാത്രമല്ല തങ്ങള്‍ക്ക് പാര്‍ട്ടി വളര്‍ത്താനും ഗുണ്ടാപ്രവര്‍ത്തനം നടത്താനുമുള്ള സുവര്‍ണാവസരമാക്കി ഭരണത്തെ പരുവപ്പെടുത്തുകയാണ്. സംസ്ഥാനത്തങ്ങിങ്ങോളം നടക്കുന്ന സംഭവഗതികളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ മാത്രം മതി ഇത് മനസ്സിലാവാന്‍.
തങ്ങളുടെ സൈ്വരവിഹാരത്തിന് വിഘാതമാവുമെന്ന് കരുതുന്നവരെ ഏതുവിധേനയും നിശ്ശബ്ദരാക്കാനും നിസ്സഹായരാക്കാനുമുള്ള ശ്രമമാണ് സിപിഎമ്മും സര്‍ക്കാരും നടത്തുന്നത്. സാധാരണക്കാരനുവേണ്ടിയാണ് നിലകൊള്ളുന്നതെന്ന് അവകാശപ്പെടുമ്പോള്‍തന്നെ അത്തരക്കാരെ അങ്ങേയറ്റം മുറിപ്പെടുത്തി രസിക്കുകയാണവര്‍. പൗരാവകാശങ്ങളെയും അതുമായി ബന്ധപ്പെട്ടവയെയും നിഷ്കരുണം അടിച്ചമര്‍ത്താനും മുതിരുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തമാണ് രാഷ്ട്രീയ സ്വയംസേവകസംഘത്തിനു നേരെയുള്ള ദേവസ്വം മന്ത്രിയുടെ ഇളകിയാട്ടം. ക്ഷേത്രപ്പറമ്പുകളില്‍ ആര്‍എസ്എസ്സിന്റെ ശാഖ നടത്തുന്നത് ആപത്താണെന്നും ഇത് തടയുമെന്നുമാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന് വീരവാദം മുഴക്കിയിരിക്കുന്നത്. ഫേസ്ബുക്കു വഴിയാണ് മന്ത്രി നിലപാടുകള്‍ വിശദീകരിച്ചിരിക്കുന്നത്.
രൂപീകരണകാലം മുതല്‍ ഇന്നുവരെ ഏതെങ്കിലും ഭരണകൂടത്തിന്റെ കരപരിചരണത്തിന്റെ ചൂട് തട്ടിയല്ല ആര്‍എസ്എസ് വളര്‍ന്നതും പടര്‍ന്ന് പന്തലിച്ചതും. കേരളത്തിലും ത്രിപുരയിലും മാത്രം നാലാളുള്ള ഒരു പാര്‍ട്ടിയുടെ മന്ത്രി, ഓലപ്പാമ്പുകാട്ടിയാല് നിഷ്പ്രഭമാവുന്ന പ്രസ്ഥാനമല്ല ആര്‍എസ്എസ്. ഇതിനെക്കാള്‍ വലിയ നേതാക്കന്മാര് പല്ലും നഖവും ഉപയോഗിച്ച് നശിപ്പിക്കാന്‍ ശ്രമിച്ചിട്ടും ആര്‍എസ്എസ് തളരുകയല്ല, തഴച്ചു വളരുകയാണ് ചെയ്തിട്ടുള്ളത്. ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രപ്പറമ്പുകളില്‍ നടക്കുന്ന ചുരുക്കം ശാഖാ പ്രവര്‍ത്തനം തടഞ്ഞാല്‍ ഇടിഞ്ഞുവീഴുന്നതൊന്നുമല്ല അത്. ദേശസ്നേഹികളുടെ സിരകളില്‍ അഭിമാനാര്‍ഹമായ സംസ്കാരത്തിന്റെ മഹാപ്രവാഹം സൃഷ്ടിക്കുന്നത് ക്ഷേത്രപ്പറമ്പുകളിലെ ശാഖാ പ്രവര്‍ത്തനങ്ങളില്‍ക്കൂടി മാത്രമല്ല. ശരീരത്തിനും മനസ്സിനും ഉന്മേഷവും ഉത്സാഹവും സംഭവിക്കുന്ന കളികളും ചില വ്യായാമങ്ങളുമല്ലാതെ മറ്റൊന്നും ശാഖകളില്‍ നടക്കുന്നില്ല. ഒരു ക്ഷേത്രത്തില്‍നിന്നും ഭക്തജനങ്ങള്‍ ശാഖക്കെതിരെ ചെറുവിരലനക്കിയിട്ടുമില്ല.
മാര്‍ക്സിസ്റ്റുകള്‍ക്ക് എന്നും ചതുര്‍ത്ഥിയായത് ആര്‍എസ്എസ് പ്രസരിപ്പിക്കുന്ന സംസ്കാരമാണ്. അത് ഇല്ലാതാക്കിയാലേ പാര്‍ട്ടിക്ക് പച്ചപിടിക്കാനാവൂ.ഭാരതത്തെ ഇരുപതിലേറെ ഭാഗങ്ങളാക്കി വിഭജിക്കണമെന്ന് ആവശ്യപ്പെട്ട ഒരു പാര്‍ട്ടിക്ക് ഈ രാഷ്ട്രത്തെ ഒന്നിച്ചുനിര്‍ത്തുന്നതിലും വളര്‍ത്തുന്നതിലും താല്‍പ്പര്യമുണ്ടാവില്ലെന്ന് ആര്‍ക്കാണറിയാത്തത്? ദേശസ്നേഹവും രാഷ്ട്രപുരോഗതിയും ജീവവായുവായി കരുതാനുള്ള പ്രവര്‍ത്തനപദ്ധതികള്‍ ഭംഗിയായി നടപ്പാക്കുന്ന ആര്‍എസ്എസ് ശാഖകള്‍ ഉന്മൂലനം ചെയ്തെങ്കിലേ തങ്ങളുടെ ‘കച്ചവട’ത്തിന് ഗതിവേഗം ഉണ്ടാവുകയുള്ളൂ എന്ന് മാര്‍ക്സിസ്റ്റുകള്‍ കരുതുന്നു.
അതിന് സഹായകമായ നടപടികളാണ് കുറച്ചുകാലത്തെ ഭരണകാലയളവില്‍ അവര്‍ ലക്ഷ്യമിടുന്നത്. പൊതുചടങ്ങില്‍ പ്രാര്‍ത്ഥനയും വിളക്കുകൊളുത്തലും വേണ്ടെന്നുവെയ്ക്കല്‍ ഉള്‍പ്പെടെയുള്ളവ അതിന്റെ ഭാഗമാണ്. സംസ്ഥാനത്തെ ഹൈന്ദവ മുന്നേറ്റം പാര്‍ട്ടിയുടെ ശവപ്പെട്ടിക്ക് ആണിയടിക്കുമെന്ന പരിഭ്രാന്തിയുടെ ഉപോല്‍പ്പന്നമായേ ഇതൊക്കെ കാണേണ്ടൂ. ഒരു ചൊല്ലുണ്ടല്ലോ, ‘വെടിക്കെട്ടുകാരനെ ഉടുക്കുകൊട്ടി പേടിപ്പിക്കാന്‍ നോക്കേണ്ടെ’ന്ന്. വികല മനസ്കരായ ഭരണകൂട നേതൃനിരയെ ഞങ്ങള്‍ക്ക് ഓര്‍മ്മപ്പെടുത്താനുള്ളതും ഇതുതന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: