സോള്‍: ഉത്തര കൊറിയയില്‍ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ വിമാനവേധ തോക്ക് ഉപയോഗിച്ച് വെടിവെച്ചു കൊന്നു. ഏകാധിപതി കിം ജോങ് ഉന്നിന്റെ അപ്രീതിക്കു പാത്രമായ മുന്‍ കൃഷി മന്ത്രി ഹ്വാങ് മിന്, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന് റി യോങ് ജിന്‍ എന്നിവരെയാണ് പരസ്യമായി വധിച്ചത്. തലസ്ഥാനമായ പ്യോങ്യാങ്ങിലെ മിലിറ്ററി അക്കാദമിയില്‍ ഈ മാസം ആദ്യമാണ് സംഭവമെന്ന് ദക്ഷിണ കൊറിയന്‍ പത്രം ദി ജൂങ്ആങ് ഇല്‍ബൊ റിപ്പോര്‍ട്ട് ചെയ്തു.
2012ല്‍ കൃഷിമന്ത്രിയായ ഹ്വാങ്ങിനെ രണ്ട് വര്‍ഷത്തിനു ശേഷം ഉപമന്ത്രിയായി തരംതാഴ്ത്തി. വകുപ്പില്‍ ഇദ്ദേഹം നടപ്പാക്കിയ പല പരിഷ്കാരങ്ങളും കിമ്മിന് ഇഷ്ടപ്പെട്ടില്ല. പൊതുചടങ്ങില്‍ പങ്കെടുക്കാനെത്തിയ കിമ്മിനെ അവഗണിച്ചുവെന്നാണ് റി യോങ്ങിനെതിരെയുള്ള കുറ്റം. അഴിമതിയാരോപണവും ഇദ്ദേഹത്തിനു മേല്‍ ചാര്‍ത്തി. ലണ്ടനിലെ ഉത്തര കൊറിയന്‍ ഡെപ്യൂട്ടി അംബാസഡറും കുടുംബവും രാജ്യത്ത് അഭയം തേടിയ വിവരം ദക്ഷിണ കൊറിയ പുറത്തുവിട്ടതിനു പിന്നാലെയാണ് വധശിക്ഷ.
2011ല്‍ അധികാരമേറ്റതു മുതല്‍, ഭീഷണിയെന്നു തോന്നുന്നവരെയെല്ലാം ഇല്ലാതാക്കുകയാണ് കിം. അമ്മാവന് ജാങ് സോങ് തേയ്ക്കിയെ വേട്ടനായ്ക്കള്‍ക്ക് എറിഞ്ഞുകൊടുത്ത് കൊന്നതാണ് പ്രധാന സംഭവം. രാജ്യത്തെ രണ്ടാമത്തെ അധികാര കേന്ദ്രമായിരുന്നു ജാങ്.
അട്ടിമറി ശ്രമവും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തകരാറിലാക്കിയെന്നുമായിരുന്നു ആരോപണങ്ങള്‍. 2012ല്‍ ദേശീയ പ്രതിരോധ കമ്മിഷന് അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കി രണ്ടാഴ്ചയ്ക്കുള്ളിലായിരുന്നു വിചാരണയും വധശിക്ഷയും. 2015 ഏപ്രിലില്‍ പ്രതിരോധമന്ത്രി ഹയോണ്‍ യോങ്ങിനെ രാജ്യദ്രോഹകുറ്റം ചുമത്തി വധിച്ചു. കിം പങ്കെടുത്ത സൈനിക പരിപാടിയില്‍ ഹയോണ്‍ മയക്കം നടിച്ച് അനാദരവ് കാണിച്ചെന്നായിരുന്നു ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: