മണ്ണഞ്ചേരി: വൃക്ഷതൈകള്‍ വാങ്ങാന്‍ തൊഴിലുറപ്പ് തൊഴിലാളികളില്‍ നിന്ന് പണപ്പിരിവ് നടത്തിയത് വിവാദമായി. മാരാരിക്കുളംതെക്ക് പഞ്ചായത്ത് 23-ാം വാര്‍ഡിലാണ് തൊഴില്‍ നല്‍കാനെന്ന പേരില്‍ 500 രൂപ പിരിച്ചെടുത്തതായി പരാതി ഉയര്‍ന്നത്. പണം നല്കാത്തവരെ തൊഴിലില്‍ നിന്ന് അകറ്റി നിര്‍ത്തിയതായും ആക്ഷേപമുണ്ട്.
വാര്‍ഡിലെ പ്രധാന ഗ്രാമീണ റോഡുകളുടെ ഇരുവശവും ജൈവ വേലികെട്ടി വൃക്ഷതൈകള്‍ നടുകയാണ് പദ്ധതി. ഇതിനായി 117 പേരില്‍ നിന്ന് 500 വീതം പിരിച്ചെടുത്ത് കലവൂരിലെ സ്വകാര്യ നഴ്സറിയില്‍ നിന്ന് 30,000 രൂപയുടെ വൃക്ഷതെകള്‍ വാങ്ങിയതായി പറയപ്പെടുന്നു. സംഭവം വിവാദമായതോടെ 260 രൂപ വീതം തൊഴിലാളികള്‍ക്ക് മടക്കിനല്കാന് നീക്കമുണ്ട്.
തൊഴിലാളികളില്‍ നിന്ന് പണം പിരിക്കാതെ തന്നെ തൊഴിലുറപ്പ് ജോലി കണ്ടെത്തി നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഇതിന് തയാറാകാതെ വന്നതാണ് ഇത്തരത്തിലൊരു നീക്കം നടത്താന്‍ അധികൃതര്‍ തയാറായതെന്നാണ് ആക്ഷേപം. പഞ്ചായത്തിലെ മറ്റ് വാര്‍ഡുകളിലും സമാനരീതിയില്‍ 150, 200, 300 എന്നീ ക്രമത്തില്‍ രൂപ പിരിച്ചെടുത്ത് വൃക്ഷതൈകള്‍ വാങ്ങാന്‍ നീക്കം നടത്തുന്നുണ്ട്.
വാര്‍ഡുകളിലെ എഡി എസ് കമ്മിറ്റിയില്‍ ഇതുസംബന്ധിച്ച് രൂക്ഷമായ വാദപ്രതിവാദമാണ് നടക്കുന്നത്. എന്നാല്‍ വാര്‍ഡ് മെമ്പറാകട്ടെ ഇത് നിഷേധിക്കുകയാണ്.
തൊഴിലാളികളില്‍ നിന്ന് പണംപിരിച്ച് വൃക്ഷതൈകള്‍ വാങ്ങിയെന്ന് പ്രചരിപ്പിക്കുന്നത് അടിസ്ഥാന രഹിതമെന്നാണ് 23-ാം വാര്‍ഡ് അംഗം പ്രതികരിച്ചത്. 30,000 രൂപയുടെ തൈകള്‍ കഴിഞ്ഞ ദിവസം വാങ്ങിയതായി ഇവര്‍ സമ്മതിക്കുന്നു.
പണംപിരിച്ച് തൊഴിലുറപ്പ് ജോലി സൃഷ്ടിക്കുന്ന നടപടിയെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താന്‍ ജില്ലാ ഭരണകൂടം തയാറാകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: