തിരുവല്ല: നിരവധി വാഹന മോഷണക്കേസുകളിലെ പ്രതിയും സുഹൃത്തും പോലീസിന്റെ പിടിയിലായി. ഒട്ടേറെ കേസുകളില്‍ പ്രതിയായ ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ ഓതറേത്ത് വീട്ടില്‍ സുജേഷ് (35), സുഹൃത്ത് കായംകുളം കൃഷ്ണപുരം കാപ്പില്‍മുക്ക് ചന്ദ്രാലയം വീട്ടില്‍ അക്ഷയ് ചന്ദ്രന് (19) എന്നിവരാണ് പിടിയിലായത്.
പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ കാവുംഭാഗം ഡിബി സ്കൂളിന് സമീപത്ത് നിന്നും തിങ്കളാഴ്ച രാത്രിയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന വ്യാജ നമ്പര്‍ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് മോഷണങ്ങള്‍ ഏറെയും. കഴിഞ്ഞ ജൂലൈ 15ന് അടൂര്‍ പെരിങ്ങനാട് കാവുംപുറത്ത് വിനോജിന്റെ വീട്ടിലെ പോര്‍ച്ചില്‍ കിടന്ന കാര്‍ മോഷ്ടിച്ച കേസില്‍ ഇരുവരും പ്രതികളാണ്. കഞ്ചാവ് ഉപയോഗവുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മില്‍ സുഹൃത്തുക്കളായത്. അഞ്ചു ബുള്ളറ്റ് ബൈക്കുകള്‍ മോഷ്ടിച്ച സംഭവത്തിലും സുജേഷ് പ്രതിയാണ്.
15വര്‍ഷക്കാലം പട്ടാളത്തിലായിരുന്ന സുജേഷ് ജോലിയില്‍ കൃത്യവിലോപത്തിന് പുറത്താകപ്പെട്ട ആളാണ്. വ്യാജ തോക്ക് കൈവശം വച്ച കേസിലും ഇയാള്‍ പ്രതിയാണ്. തിരുവല്ല സിഐ: കെ.വിദ്യാധരന്റെ നേതൃത്വത്തില്‍ എസ്ഐ: ബി.വിനോദ്കുമാര്‍, ഷാഡോ പോലിസ് അംഗങ്ങളായ അജികുമാര്‍, വിത്സണ്, വിനോദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: