തിരുവനന്തപുരം : ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഈ മാസം 12 തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. 2758 കേന്ദ്രങ്ങളിലാണ് പരീക്ഷ നടത്തുന്നത്. ഉച്ചയ്ക്ക് 1.45 മുതലാണ് പരീക്ഷ. ഇംഗ്ലീഷ്, കണക്ക്, സോഷ്യല്‍ സയന്‍സ് എന്നിവ വൈകുന്നേരം 4.30നും ഐടി പരീക്ഷ 3 മണിക്കും മറ്റുള്ളവ വൈകുന്നേരം 3.30നും അവസാനിക്കും. നടത്തിപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം 26 വരെയാണ് പരീക്ഷ. വെള്ളിയാഴ്ചകളില്‍ പരീക്ഷ ഉണ്ടായിരിക്കുന്നതല്ല. 24ന് ശനിയാഴ്ച പരീക്ഷ നടത്തും.
ഇത്തവണ പരീക്ഷ എഴുതുന്നത് 4,70,100 വിദ്യാര്‍ത്ഥികളാണ്. കഴിഞ്ഞ തവണത്തേക്കാള്‍ 11,213 പേരാണ് കൂടുതലായുള്ളത്. ഗള്‍ഫില്‍ പത്തും, ദക്ഷദ്വീപില് ഒന്‍പതും പരീക്ഷാകേന്ദ്രങ്ങള്‍ ഉണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 27 കേന്ദ്രങ്ങള്‍ അധികമാണ്. പ്രൈവറ്റായി എഴുതുന്നവര്‍ 7313 ആണ്.
പട്ടം സെന്റ്മേരീസ് ഹൈസ്കൂളില്‍ ആണ് കൂടുതല്‍ കുട്ടികള്‍ പരീക്ഷയ്ക്ക് ഇരിക്കുന്നത്. 1478 പേര് ഇവിടെ പരീക്ഷ എഴുതും. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയ്ക്കിരിക്കുന്ന വിദ്യാഭ്യാസ ജില്ല തിരൂരും റവന്യൂ ജില്ല മലപ്പുറവുമാണ്. യഥാക്രമം 35768, 74726 കുട്ടികള്‍ വീതമാണ് ഇവിടെ പരീക്ഷയ്ക്ക് ഹാജരാകുന്നത്. രണ്ട് സിലബസിലാണ് പരീക്ഷ നടത്തുന്നത്. സ്കൂള്‍ ഗോയിംഗ് വിഭാഗത്തിന് പുതിയ സിലബസും, അപേക്ഷ ആദ്യം നിരസിക്കുകയും പിന്നീട് സ്വീകരിക്കുകയും ചെയ്യുന്നവര്‍, മികച്ച ഫലത്തിനുവേണ്ടി പരീക്ഷ എഴുതുന്നവര്‍ തുടങ്ങിയവര്‍ക്ക് പഴയ സിലബസിലും ഉള്ള ചോദ്യങ്ങളാണ് ഉണ്ടാവുക. പിറവത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പതിനേഴിലെ പരീക്ഷ 26ലേക്ക് മാറ്റിയിട്ടുണ്ട്.
റെഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഐടി പ്രായോഗിക പരീക്ഷ അതതു പരീക്ഷാ കേന്ദ്രങ്ങളില്‍ പൂര്‍ത്തിയായി. ഹാജരാകാന്‍ കഴിയാതിരിക്കുന്നവര്‍ക്ക് മാര്‍ച്ച് 27ന് തെരഞ്ഞെടുത്ത പരീക്ഷാ കേന്ദ്രങ്ങളില്‍ വീണ്ടും പരീക്ഷ നടത്തും. സംസ്ഥാനത്ത് 18000 വിദ്യാര്‍ത്ഥികള്‍ ടിടിസി പരീക്ഷയ്ക്ക് ഹാജരാകും. ഡിപ്ലോമ എക്സാമിനേഷന് ഇന്‍ ലാംഗ്വേജ്, ടിഎച്ച്എസ്എസ്എല്‍സി, ഫിസിക്കല്‍ എജ്യുക്കേഷന്‍, നഴ്സറി ടീച്ചര്‍ എഡ്യുക്കേഷന്‍ കോഴ്സ് പരീക്ഷകളും മാര്‍ച്ച് 12ന് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: