കൊച്ചി: വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകരുമായുള്ള പ്രശ്നത്തെത്തുടര്‍ന്ന് അറസ്റ്റിലായ പിതാവും മക്കളും തങ്ങള്‍ക്കു നേരിട്ട മനുഷ്യാവകാശ ലംഘനങ്ങളില്‍ നടപടി ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷനു പരാതി നല്കി. തിരുവനന്തപുരം പെരിങ്ങമല കള്ളിയൂര്‍ ഗോകുലത്തില്‍ ടി. വിജയകുമാര്‍, മക്കളായ ഡോ. വിഷ്ണു വിജയ്, വിപിന്‍ വിജയ് എന്നിവരാണ് കമ്മിഷനെ സമീപിച്ചത്.
തിരുവനന്തപുരം പിആര്‍എസ് ആശുപത്രിയിലെ ഡോക്ടറായ വിഷ്ണുവിന്റെ വിവാഹത്തര്‍ക്ക കേസില്‍ ഓഗസ്റ്റ് എട്ടിന് വഞ്ചിയൂര്‍ കോടതിയിലെ മീഡിയേഷന് സെന്ററില്‍ ഹാജരായപ്പോഴുണ്ടായ തര്‍ക്കമാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്ന് പരാതിയില്‍ പറയുന്നു. അഭിഭാഷക സംഘടനയുടെ ഭാരവാഹികളിലൊരാള്‍ ഇടപെട്ട് തര്‍ക്കം രൂക്ഷമാക്കിയെന്നും അഭിഭാഷകര്‍ തങ്ങളെ മര്‍ദ്ദിച്ചുവെന്നും ഇവര്‍ ആരോപിക്കുന്നു. അഭിഭാഷകരുടെ പരാതിയില്‍ വിഷ്ണുവിനെയും വിജയകുമാറിനെയും വിപിന്‍ വിജയനെയും പോലീസ് അറസ്റ്റു ചെയ്തു. തുടര്‍ന്ന് റിമാന്‍ഡിലായ ഇവര്‍ ഇപ്പോഴും ജയിലിലാണ്.
ജാമ്യാപേക്ഷയില്‍ ഹാജരാകാന്‍ പല അഭിഭാഷകരെയും സമീപിച്ചെങ്കിലും ആരും സഹായിച്ചില്ലെന്ന് പരാതിക്കാര്‍ പറയുന്നു. പിന്നീട് ജയില്‍ സൂപ്രണ്ട് മുഖേന നല്കിയ ജാമ്യാപേക്ഷ ഓഗസ്റ്റ് 23 ന് കോടതി തള്ളി. ഈ വിഷയത്തില്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുന്നുണ്ടെങ്കിലും തങ്ങള്‍ക്കു നേരിട്ട മനുഷ്യാവകാശ ലംഘനത്തില്‍ നടപടി വേണമെന്നാണ് പരാതിക്കാരുടെ ആവശ്യം. വിഷ്ണുവിന്റെ അമ്മ പദ്മിനിയും വിപിന്റെ ഭാര്യ കൃഷ്ണപ്രിയയും ഇവര്‍ക്കൊപ്പം പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: