കൊച്ചി: കറുകുറ്റി അപകടത്തെ തുടര്‍ന്ന് എറണാകുളത്തിനും ഷൊര്‍ണൂരിനും മദ്ധ്യേ പതിനഞ്ചിടങ്ങളില്‍ ട്രെയിനുകളുടെ വേഗത കുറയ്ക്കാന്‍ നിര്‍ദ്ദേശം. മണിക്കൂറില്‍ മുപ്പത് കിലോമീറ്റര്‍ വേഗത്തില്‍ വണ്ടി കടത്തി വിട്ടാല്‍ മതിയെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ചീഫ് സേഫ്റ്റി ഓഫീസറാണ് വിവിധ സ്റ്റേഷന് മാസ്റ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്.
മേഖലയില്‍ ഗുരുതരമായ വിള്ളല്‍ കണ്ടെത്തിയ സ്ഥലങ്ങളില്‍ പുതിയ പാളങ്ങള്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. മേഖലയിലെ പതിനഞ്ച് സ്ഥലത്ത് കൂടിയാണ് വിള്ളല്‍ കണ്ടെത്തിയത്.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ റെയില്പാളങ്ങളില് കൂടുതല്‍ തകരാറുകള്‍ റെയില്‍വേ എഞ്ചിനീയറിങ് വിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ഉടന്‍ പരിഹരിക്കാനും നിര്‍ദ്ദേശം നല്കി. സംസ്ഥാനത്ത് തിരുവനന്തപുരം മുതല്‍ ഷൊര്‍ണ്ണൂര്‍ വരെ 202 സ്ഥലങ്ങളില്‍ പാളത്തിന് തകരാര്‍ ഉണ്ടെന്നും എഞ്ചിനീയര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
നിലവില്‍ പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്. പുതിയ വേഗ നിയന്ത്രണം കൂടി നിലവില്‍ വന്നാല്‍ സംസ്ഥാനത്തെ ട്രെയിന്‍ യാത്ര കൂടുതല്‍ ദുരിതത്തിലാകും. അപകടത്തെ തുടര്‍ന്ന് തകരാറിലായ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും ഇന്നലെയും ഭൂരിഭാഗം വണ്ടികളും വൈകിയാണ് ഓടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: