തൃശൂര്‍: സാഹിത്യ അക്കാദമി ഭരണസമിതി അംഗങ്ങളാകാന്‍ മുതിര്‍ന്ന എഴുത്തുകാര്‍ തയ്യാറല്ലാത്തതിനാല്‍ ഭരണസമിതി രൂപീകരണം നീളുന്നു. വൈശാഖനെ പ്രസിഡന്റായും ഖദീജ മുംതാസിനെ വൈസ് പ്രസിഡന്റായും പ്രഖ്യാപിച്ചെങ്കിലും അംഗങ്ങളെ തീരുമാനിക്കാനായിട്ടില്ല.
ഒന്നാംനിര എഴുത്തുകാര്‍ ആരും സന്നദ്ധരല്ല.
കെ.ആര്. മീര ഉള്‍പ്പടെയുള്ളവരെ സമീപിച്ചെങ്കിലും അവര്‍ വിമുഖത അറിയിച്ചു. സിപിഎം ഭരണത്തില്‍, അക്കാദമി അംഗമാകുന്നവര്‍ പാര്‍ട്ടിക്ക് വിധേയരാകേണ്ടിവരുമെന്നാണ് ആശങ്ക. സിപിഎം തൃശൂര്‍ ജില്ലാകമ്മിറ്റി നല്കിയ ലിസ്റ്റ് സര്‍ക്കാര്‍ തള്ളി. സി. രാവുണ്ണി, അശോകന് ചെരുവില്‍, എന്‍.ആര്. ഗ്രാമപ്രകാശ് എന്നിവരെല്ലാം പുറത്തായ മട്ടാണ്. ഇതോടെ ഇവര്‍ പാര്‍ട്ടിയുമായി അകന്നു.
സംഗീത നാടക അക്കാദമി അദ്ധ്യക്ഷനായി ജില്ലാ കമ്മിറ്റി നിര്‍ദ്ദേശിച്ച പ്രിയനന്ദന്റെ പേരും സംസ്ഥാന നേതൃത്വം ഒഴിവാക്കിയിരുന്നു. ഗ്രാമപ്രകാശ് കലാമണ്ഡലത്തിന്റെ ഭാരവാഹിത്വവും ലക്ഷ്യമിട്ടിരുന്നു. ഇതും ലഭിച്ചിട്ടില്ല. കച്ചവട സിനിമക്കാരനായ കമലിനെ ചലച്ചിത്ര അക്കാദമി അദ്ധ്യക്ഷനാക്കിയതിലും പ്രതിഷേധമുണ്ട്.
എന്നും പാര്‍ട്ടിക്കൊപ്പം നിന്ന പ്രിയനന്ദനെ തഴഞ്ഞ് കച്ചവടക്കാരനായ കമലിനെ അംഗീകരിച്ചത് എന്ത് മാനദണ്ഡമനുസരിച്ചാണ് എന്നാണ് പ്രവര്‍ത്തകരുടെ ചോദ്യം. ഇതിന് മറുപടി പറയാന്‍ ജില്ലാനേതൃത്വത്തിന് ആകുന്നില്ല.
അതിനിടെ സംഗീത നാടക അക്കാദമി അദ്ധ്യക്ഷയായി ചുമതലയേറ്റ കെപിഎസി ലളിതയുടെ നിലപാടുകള്‍ പാര്‍ട്ടി നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. ഭരണപരിചയമില്ലാത്ത അവര്‍ പരാജയമായിരിക്കുമെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: