തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട കരാട്ടെ സുരേഷിന് ചട്ടവിരുദ്ധമായി പരോള്‍ അനുവദിച്ച പൂജപ്പുര ജയില്‍ സൂപ്രണ്ട് എ. ജി. സുരേഷ് കുമാറിനെ കാസര്‍കോട് ചീമേനി തുറന്ന ജയിലിലേക്ക് മാറ്റി. വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് എസ്. സന്തോഷിനെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിയമിച്ചു.
മുപ്പത്തിരണ്ട് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സുരേഷിന് പരോള്‍ അനുവദിക്കാന്‍ പൂന്തുറ എസ്ഐ ജയസനില്‍ നിന്ന് ജില്ലാ പോലീസ് മേധാവി വഴിയല്ലാതെ ജയില്‍ സൂപ്രണ്ട് റിപ്പോര്‍ട്ട് വാങ്ങിയതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് എസ്ഐ ജയസനിലിനെ ഐജി മനോജ് എബ്രഹാം സസ്പെന്‍ഡ് ചെയ്തു. ജയില്‍ സൂപ്രണ്ട് സുരേഷ്കുമാറിനെതിരെ ഡിഐജി ബി. പ്രദീപ് അന്വേഷണം നടത്തിവരികയാണ്. അപ്രാണി കൃഷ്കുമാര്‍ വധക്കേസില്‍ ഇരട്ട ജീവപര്യന്തം അനുഭവിക്കുന്ന കരാട്ടെ സുരേഷ് പുറത്തിറങ്ങിയാല്‍ ക്രമസമാധാനം തകരുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് അവഗണിച്ചാണ് പരോളിന് ശുപാര്‍ശ.
പത്ത് ജയിലുകളിലെ ജോയിന്റ്് സൂപ്രണ്ടുമാരെയും സ്ഥലം മാറ്റി. സ്ഥലം മാറ്റം ലഭിച്ച ജോയിന്റ് സൂപ്രണ്ടുമാരുടെ പേരും പുതുതായി നിയമനം ലഭിച്ച സ്ഥലവും ചുവടെ: അശോകന് അരിപ്പ (പത്തനംതിട്ട ), ചന്ദ്രബാബു (കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ), സജീവന് ( കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍) , അജയകുമാര്‍ (ഹോസ്ദുര്ഗ്് ) , ജയകുമാര്‍ (എറണാകുളം ), അനില്‍കുമാര്‍ (കോഴിക്കോട് ), വിശ്വനാഥക്കുറുപ്പ് (കൊല്ലം ), അബ്ദുള്‍ ഹമീദ് (കോട്ടയം), സുനില്‍ കുമാര്‍(വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍), രമേഷ് കുമാര്‍ (വിയ്യൂര്‍ ഹൈ സെക്യൂരിറ്റി പ്രസണ്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: