കോഴിക്കോട്: ബിജെപിയുടെ ദേശീയ കൗണ്‍സില്‍ യോഗം നടക്കുന്ന കോഴിക്കോട് സ്വപ്നനഗരിയില്‍ നാട്യാചാര്യന് ഗുരു ചേമഞ്ചേരിയുടെ ആശീര്‍വാദത്തോടെ ഭൂമി പൂജയും പന്തലിന്റെ കാല്‍നാട്ട് കര്‍മ്മവും നടന്നു. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ കാല് നാട്ട് കര്‍മ്മം നിര്‍വഹിച്ചു. ബിജെപി ഭരണത്തിന് കീഴില്‍ ശക്തിയാര്‍ജ്ജിക്കുന്ന ഭാരതം കൂടുതല്‍ ശക്തമാകട്ടെയെന്നും അതിന് നേതൃത്വം നല്കുന്ന പാര്‍ട്ടിയുടെ സമ്മേളനം വിജയിക്കട്ടെയെന്നും ഗുരു ആശീര്‍വദിച്ചു.
സപ്തം 23, 24, 25 തിയതികളില്‍ നടക്കുന്ന സമ്മേളനം കേരള രാഷ്ട്രീയത്തില്‍ വഴിത്തിരിവാകുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ അഖിലേന്ത്യാ സെക്രട്ടറി എച്ച്. രാജ പറഞ്ഞു. കമ്മ്യൂണിസവും മുതലാളിത്തവും ഭൗതികവാദമെന്ന എന്ന നാണയത്തിന്റെ ഇരുവശങ്ങളാണ്. രണ്ടിനും ബദലായ സാമ്പത്തിക ദര്‍ശനം ലോകത്തിന് നല്‍കിയത് ജനസംഘം നേതാവായ ദീനദയാല്‍ ഉപാദ്ധ്യായയാണ്. അദ്ദേഹത്തിന്റെ ജന്മശതാബ്ദി വര്‍ഷം നടക്കുന്ന ദേശീയ കൗണ്‍സില്‍ ഏറെ പ്രാധാന്യമുള്ളതാണെന്നും രാജ പറഞ്ഞു.
പ്രധാനമന്ത്രി അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കുന്ന യോഗത്തിന് വേദിയാകാന്‍ കഴിയുന്നത് കോഴിക്കോടിന്റെ ഭാഗ്യമാണെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. സമ്മേളനത്തിന്റെ വിജയത്തിനായി ഇനിയുള്ള നാളുകളില്‍ പ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശ്രേഷ്ഠാചാര്യ സഭാ ആചാര്യന് എം.ടി. വിശ്വനാഥന്റെ നേതൃത്വത്തിലാണ് വാസ്തുപൂജ, ഭൂമി പൂജ, മഹാഗണപതി ഹോമം എന്നിവ നടന്നത്.
ബിജെപി അഖിലേന്ത്യാ സഹ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, ജനറല്‍ സെക്രട്ടറിമാരായ എ.എന്‍. രാധാകൃഷ്ണന്, എം.ടി. രമേശ്, കെ. സുരേന്ദ്രന്, കോഴിക്കോട് ജില്ലാ അദ്ധ്യക്ഷന്‍ ടി.പി. ജയചന്ദ്രന് മാസ്റ്റര്‍, അഹല്യശങ്കര്‍ വിവിധ മോര്‍ച്ചകളുടെ അദ്ധ്യക്ഷന്മാര്, സംസ്ഥാന സെക്രട്ടറിമാര്‍, ജില്ലാ നേതാക്കള്‍ തുടങ്ങി നിരവധി പേര് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: