വിഴിഞ്ഞം: ബിജെപിയുടെ നേതൃത്വത്തിലെ വെങ്ങാനൂര്‍ പഞ്ചായത്ത് ഭരണ സമിതിയുടെ കീഴിലുള്ള കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ വിവിഐപി എത്തി. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ ഭാര്യ സല്‍മ അന്‍സാരിയാണ് വെങ്ങാനൂരിലെ കുടുംബശ്രീ യൂണിറ്റുകള്‍ സന്ദര്‍ശിച്ചത്. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി അദ്ദേഹത്തോടൊപ്പം കേരളത്തിലെത്തിയതായിരുന്നു സല്‍മ. കേരളത്തിലെ കുടുംബശ്രീ പ്രവര്‍ത്തനത്തെപ്പറ്റി കേട്ടറിവുള്ള അവര്‍ സന്ദര്‍ശനത്തിനിടെ പ്രത്യേക താത്പര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് കുടുംബശ്രീ യൂണിറ്റ് സന്ദര്‍ശനം ഉള്‍പ്പെടുത്തിയത്. കുടുംബശ്രീ യൂണിറ്റുകളുടെ പ്രവര്‍ത്തനം നേരില്‍ കണ്ടറിയണമെന്ന ഉപരാഷ്ട്രപതിയുടെ ഭാര്യയുടെ ആഗ്രഹം സംസ്ഥാന സര്‍ക്കാരില്‍ അറിയിക്കുകയും തുടര്‍ന്ന് കുടുംബശ്രീ ജില്ലാ മിഷന് ഓഫീസ് വഴി വെങ്ങാനൂര്‍ സിഡിഎസിനു കീഴിലുള്ള കുടുംബശ്രീ യൂണിറ്റിനെ തിരഞ്ഞെടുക്കുകയുമായിരുന്നു.
വളരെ നല്ല രീതിയില്‍ നടക്കുന്ന കാറ്ററിംഗ് സര്‍വീസിംഗ് യൂണിറ്റും ന്യൂട്രിമിക്സ് നിര്‍മാണ യൂണിറ്റുമാണ് സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. സന്ദര്‍ശനത്തിനെത്തിയ ഉപരാഷ്ട്രപതിയുടെ ഭാര്യയെ വെങ്ങാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജി.എസ്. ശ്രീകലയും വൈസ് പ്രസിഡന്റ് വെങ്ങാനൂര്‍ സതീഷും ചേര്‍ന്ന് സ്വീകരിച്ചു. പഞ്ചായത്തിന്റെ ഉപഹാരമായി കഥകളിയുടെ രൂപം സമ്മാനിച്ചു. ഏകദേശം മുക്കാല്‍ മണിക്കൂറോളം കുടുംബശ്രീ അംഗങ്ങളുമായി സല്‍മാ അന്‍സാരി സൗഹൃദം പങ്ക് വച്ചു. വെങ്ങാനൂര്‍ സിഡിഎസിനു കീഴിലുള്ള പുരവിയില്‍ ദേവി കുടുംബശ്രീ യൂണിറ്റ് അംഗങ്ങളെ സല്‍മാ അന്‍സാരി പരിചയപ്പെട്ടു. കുടുംബശ്രീ പ്രവര്‍ത്തനങ്ങളെപ്പറ്റി അവരോട് ചോദിച്ചറിഞ്ഞു. ഇവര്‍ ഉണ്ടാക്കിയ ഉണ്ണിയപ്പം സമ്മാനമായി സ്വീകരിച്ചു. തുടര്‍ന്ന് ചാവടിനടയിലുള്ള കുടുംബശ്രീയുടെ തനിമ ന്യൂട്രീഷ്യന്‍ ഫുഡ് പ്രൊഡക്ട്സ് എന്ന സ്ഥാപനവും സന്ദര്‍ശിച്ചു. ഇവരുടെ വ്യത്യസ്തമായ ഉത്പന്നങ്ങളെ കുറിച്ച് വളരെ നല്ല അഭിപ്രായങ്ങള്‍ അവര്‍ രേഖപ്പെടുത്തി. ഇനിയും വരും എന്ന് ഉറപ്പ് കൊടുത്ത് ഏകദേശം ആറുമണിയോടെ അവര്‍ മടങ്ങി.
കുടുംബശ്രീ ഡയറക്ടര്‍ ജയ, ഡെപ്യൂട്ടി കളക്ടര്‍മാരായ അഞ്ജന, എസ്.ജെ. വിജയ, കുടുംബശ്രീ സ്റ്റേറ്റ് മിഷന് പ്രോഗ്രാം മാനേജര്‍ രാഹുല്‍, ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ അബ്ദുല്‍ഗഫാര്‍, ജനപ്രതിനിധികളായ വിഷ്ണു, ലാലന്, ജിനുലാല്‍, ശോഭന, ജയ, ലത തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: