കണ്ണൂര്‍: ബിഎംഎസ് നേതാവ് സി.കെ. രാമചന്ദ്രനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഡിവൈഎഫ്ഐ നേതാവ് നന്ദകുമാറിനെ സന്ദര്‍ശിക്കാന്‍ ചട്ടം ലംഘിച്ച് നേതാക്കള്‍ക്ക് അനുമതി.
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഡ്വ.പി.സന്തോഷ് കുമാറും ഇതേ കേസില്‍ ആരോപണ വിധേയനായ മറ്റൊരു ഡിവൈഎഫ്ഐ നേതാവുമാണ് കഴിഞ്ഞ ദിവസം നന്ദകുമാറിനെ സെന്‍ട്രല്‍ ജയിലില്‍ സന്ദര്‍ശിച്ചത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നന്ദകുമാറിനെ കാപ്പ ചുമത്തിയാണ് ഇപ്പോള്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. കാപ്പ ചുമത്തപ്പെട്ട തടവുകാരെ കാണാന്‍ ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് സന്ദര്‍ശകര്‍ക്ക് അനുമതി നല്‍കിയിട്ടുള്ളത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇത് ചൊവ്വാഴ്ചയാണ്. എന്നാല്‍ ഇതിന് വിരുദ്ധമായാണ് കഴിഞ്ഞ വ്യാഴാഴ്ച നന്ദകുമാറിനെ കാണാന്‍ ഡിവൈഎഫ്ഐ നേതാക്കള്‍ക്ക് ജയില്‍ അധികൃതര്‍ അനുവാദം നല്‍കിയത്.
സന്ദര്‍ശനാനുമതി നല്‍കേണ്ട ജയിലര്‍ അശോകന് അരിപ്പ അറിയാതെയാണ് ഡിവൈഎഫ്ഐ നേതാക്കള്‍ക്ക് തടവുകാരനെ കാണാനുള്ള സാഹചര്യമൊരുക്കി കൊടുത്തത്. ഇടത് അനുകൂല സംഘടനാ നേതാവ് ഇടപെട്ട് സൂപ്രണ്ടില്‍ നിന്ന് നേരിട്ട് അനുമതി വാങ്ങി ഇരുവരെയും ജയിലിനകത്തെത്തിക്കുകയായിരുന്നു. ഡെപ്യൂട്ടി ജയിലറുടെ അസാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ മുറിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഏകദേശം മുക്കാല്‍ മണിക്കൂറോളം നേതാക്കള്‍ തടവുകരനായ നന്ദകുമാറുമായി സംസാരിച്ചു. സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ജയിലര്‍ ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
കാപ്പ ചുമത്തപ്പെട്ട കുറ്റവാളികളെ മറ്റ് ജില്ലകളിലെ ജയിലുകളില്‍ മാറ്റി പാര്‍പ്പിക്കണമെന്ന ചട്ടം ലംഘിച്ച് കൊണ്ടാണ് രണ്ട് കൊലക്കേസ് ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയായ നന്ദകുമാറിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തന്നെ പാര്‍പ്പിച്ചിരിക്കുന്നത്. 2013 ല്‍ പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്ത്തകന് വിനോദ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയതുള്പ്പടെ നിരവധി ക്രിമിനല്‍ കേസുകളില്‍ നന്ദകുമാര്‍ പ്രതിയാണ്.
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ സന്തത സഹചാരിയായ നന്ദകുമാറിനെ രാമചന്ദ്രന് കൊലക്കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സിപിഎം നേതൃത്വം ഒന്നടങ്കം രംഗത്തിറങ്ങിയിരുന്നു. നന്ദകുമാറിനെതിരെ കാപ്പ ചുമത്തിയപ്പോള്‍ പി.ജയരാജന് നേരിട്ട് പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. ഇപ്പോള്‍ നന്ദകുമാറിന് സെന്‍ട്രല്‍ ജയിലില്‍ ലഭിക്കുന്ന വഴിവിട്ട ആനുകൂല്ല്യങ്ങള്‍ ഭരണ സ്വാധീനമുപയോഗിച്ച് ഇടത് സംഘടനാ നേതാക്കളുടെ ഒത്താശയോടെയാണ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: