കോഴിക്കോട്: ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സപ്തംബര്‍ 11 മുതല്‍ 15 വരെ കോഴിക്കോട് നടക്കുന്ന ഓണാഘോഷ പരിപാടിയില്‍ അവതരിപ്പിക്കുന്ന പ്രധാന ഇനങ്ങള്‍ തീരുമാനമായി. ഉദ്ഘാടന ദിവസമായ 11 ന് ഗായിക റിമി ടോമിയും സംഘവും അവതരിപ്പിക്കുന്ന സംഗീത പരിപാടി അരങ്ങേറും. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി പഞ്ചവാദ്യം, പേരാമ്പ്ര മാതാ തിയേറ്റേഴ്സിലെ കലാകാരന്മാര് അവതരിപ്പിക്കുന്ന നൃത്ത പരിപാടി എന്നിവയുണ്ടാകും. നിര്‍മ്മല്‍ പാലാഴിയും സംഘവും അവതരിപ്പിക്കുന്ന കോമഡിഷോയും ആദ്യ ദിനം പ്രധാന വേദിയിലെത്തും.
12 ന് തേജ് മെര്വിന് ബാന്റ് ഒരുക്കുന്ന സിതാര കൃഷ്ണകുമാറിന്റെ സംഗീത സായാഹ്നം അരങ്ങിലെത്തും. ചെങ്ങന്നൂര്‍ ശ്രീകുമാര്‍, സിനോവ്, ആകാശ്, ആതിര എന്നിവരാണ് മറ്റ് ഗായകര്‍. കൊച്ചി ധ്വനിതരംഗിലെ ബിജു സേവ്യര്‍ അണിയിച്ചൊരുക്കുന്ന വിഷ്ണുപ്രിയ, കൃഷ്ണപ്രഭ ടീമിന്റെ നൃത്തപരിപാടിയാണ് രണ്ടാം ദിനത്തിലെ മറ്റൊരു പ്രധാന ആകര്‍ഷണം.
സെപ്തംബര്‍ 13 ന് പ്രധാന വേദിയില്‍ നീരവ് ബവ്ലേജയും സംഘവും ഡാന്‍സ് അവതരിപ്പിക്കും. ഗുജറാത്തി നാടോടി നൃത്തം, ദേവരാജന്റെ കോമഡി ഷോ എന്നിവയാണ് മറ്റ് ഇനങ്ങള്‍.
14 ന് ഗായകന് പി.ജയചന്ദ്രന് പഴയ ഗാനങ്ങള്‍ കോര്‍ത്തിണക്കി ഓള്‍ഡ് ഈസ് ഗോള്‍ഡ് സംഗീത പരിപാടി ഒരുക്കും. മാത പേരാമ്പ്രയിലെ കലാകാരന്മാര് അവതരിപ്പിക്കുന്ന നൃത്ത സംഗീത പരിപാടിയും അരങ്ങിലെത്തും. തൈക്കുടം ബ്രിഡ്ജിന്റെ സംഗീത പരിപാടിയോടെ 15 ന് ഓണാഘോഷപരിപാടികള്‍ക്ക് സമാപനമാവും.
കോഴിക്കോട് ബീച്ചിലും ഭട്ട്റോഡിലുമാണ് പ്രധാനവേദികള്‍ ഒരുക്കുകയെന്ന് പ്രധാന വേദികളിലെ പ്രോഗ്രാം കമ്മിറ്റിചെയര്മാനായ മുസാഫിര്‍ അഹമ്മദ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംഘാടക സമിതി യോഗത്തില്‍ പുരുഷന് കടലുണ്ടി എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി, ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സില്‍ സെക്രട്ടറി കൂടിയായ സബ്കലക്ടര്‍ കെ. ഗോപാലകൃഷ്ണന്, എഡിഎം ടി.ജനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റീന മുണ്ടേങ്ങാട്, ഡിടിപിസി മാനേജര്‍ ശ്രീനിവാസന് വിവിധ സബ് കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: