തൊടുപുഴ: പട്ടികജാതിക്കാര്‍ക്ക് വീട് വയ്ക്കാന്‍ ഭൂമി വാങ്ങി നല്‍കിയതില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ജില്ലാ പട്ടിക ജാതി ഓഫീസറടക്കം ആറ് പേര്‍ക്കെതിരെയാണ് കരിമണ്ണൂര്‍ പോലീസ് ഇന്നലെ രാത്രി വൈകി കേസ് എടുത്തിരിക്കുന്നത്. ഉടുമ്പന്നൂര്‍ കോട്ടയില്‍ മിഥുന് ജില്ലാ പോലീസ് മേധാവിയ്ക്ക് നല്കിയ പരാതിയിന്മേലാണ് കേസ്. പട്ടിക ജാതിക്കാരായ വീടില്ലാത്തവര്‍ക്ക് സ്ഥലം വാങ്ങുന്നതിന് സര്‍ക്കാര്‍ പണം അനുവദിക്കുന്നുണ്ട് എന്ന് പറഞ്ഞാണ് ബ്രോക്കര്‍ തങ്കച്ചന് എന്നയാള്‍ മിഥുനെ സമീപിക്കുന്നത്. ഇപ്രകാരം സ്ഥലം വാങ്ങിക്കുന്നതിനായി മിഥുന് ഉടന്‍ തന്നെ അപേക്ഷയും നല്കി.
തുടര്‍ന്ന് ബ്രോക്കറെത്തി മിഥുനെ വാങ്ങാനുള്ള സ്ഥലം കാണിച്ചു. താമസ യോഗ്യമല്ലാത്ത ചതുപ്പ് നിറഞ്ഞ സ്ഥലമാണ് നിര്‍ബന്ധിച്ച് ഇയാളെക്കൊണ്ട് വാങ്ങിപ്പിച്ചത്. എന്നാല്‍ ഇവിടെ വീട് നിര്‍മ്മിക്കാന്‍ അധികൃതരെ സമീപിച്ചപ്പോഴാണ് ഇവിടെ വീട് നിര്മ്മിക്കാനാകുകേലെന്നും ഇത് നിലമാണെന്നും ബോധ്യപ്പെടുന്നത്.
2013-ല്‍ വാങ്ങിയ സ്ഥലത്തിന് ഇത്രനാളും ശ്രമിച്ചിട്ട് വീട് വയ്ക്കാന്‍ സാധിക്കാതെ വന്നതോടെയാണ് കഴിഞ്ഞ ആഴ്ച പരാതിയുമായി എത്തുന്നത്. 1 സെന്റിന് 50,000 വച്ച് മൂന്ന് സെന്റിന് 1,50,000 രൂപയാണ് നല്‍കിയത്. ഭൂരഹിത പുനരധിവാസ പദ്ധിതി പ്രകാമാണ് ഫണ്ട് അനുവദിച്ചത്. എന്നാല്‍ 10000 രൂപ വിലയുള്ള സ്ഥലം 15000 രൂപയ്ക്ക് സ്ഥലം വാങ്ങി ബാക്കിയുള്ളവ ബ്രോക്കറും ഉദ്യോഗസ്ഥരും വീതിച്ചെടുക്കുകയാരുന്നു എന്നാണ് ആരോപണം.
മിഥുന് ഉള്‍പ്പെടെ 11 പേര്‍ക്കാണ് വീട് വയ്ക്കുന്നതിനായി ഇത്തരത്തില്‍ സ്ഥലം വാങ്ങി നല്‍കിയത്. സംസ്ഥാന ഡെപ്യൂട്ടി ഡയറക്ടറും മുന്‍ ജില്ലാ പട്ടികജാതി വികസന ഓഫീസറുമായ ഗംഗാധരന്, മുന്‍ ഇളംദേശം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ സൂര്യ കുമാരി, ഇടുക്കി ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസര്‍ സോഫിയ മോള്, ഇളംദേശം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലെ ശിപായി സി.എ.അബൂബക്കര്‍, സ്ഥലത്തിന്റെ ഉടമയായിരുന്ന സോയി, ഇടനിലക്കാരന് തങ്കച്ചന് എന്നിവര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.
എസ്പിയുടെ നിര്‍ദ്ദേശ പ്രകാരം സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി അടക്കം ഉള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: