ന്യൂദല്‍ഹി: പാക്- ചൈന സാമ്പത്തിക ഇടനാഴിക്കെതിരെ ബലൂചി, സിന്ധ് ജനങ്ങള്‍. വിവിധ രാജ്യങ്ങളില്‍ ഇടനാഴിക്കെതിരെ പ്രക്ഷോഭം നടത്താനാണ് ഇവരുടെ പരിപാടി. യുകെയിലെ ബലൂച്-സിന്ധ് ഗ്രൂപ്പുകള്‍ തെരുവുകളിലേക്ക് പ്രതിഷേധം വ്യാപിപ്പിച്ചു.
പാക് പ്രവിശ്യകളില്‍ നടക്കുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ ലോകശ്രദ്ധയിലായിട്ടുണ്ട്. പാക്കിസ്ഥാനില്‍ കടന്നുകയറാനുള്ള ചൈനയുടെ നീക്കമായാണ് സാമ്പത്തിക ഇടനാഴി. ഇടനാഴി വരുന്നതോടെ മനുഷ്യാവകാശ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുമെന്ന് ലോക സിന്ധി കോണ്‍ഗ്രസ് ചെയര്മാന് ലകുമല് ലുഹാന പറഞ്ഞു.
ഇതു ഞങ്ങളുടെ ജീവന്റെയും മരണത്തിന്റെയും പ്രശ്നമാണ്. ഇടനാഴിയുടെ ഭാഗമായി ബലപ്രയോഗത്തിലൂടെ ഒഴിപ്പിച്ച ആയിരങ്ങളുടെ പുനരധിവാസക്കാര്യത്തില്‍ യാതൊരു തീരുമാനവും ഉണ്ടാകുന്നില്ല. ലുഹാന പറഞ്ഞു. ലോക സിന്ധി കോണ്‍ഗ്രസ്, സിന്ധി ബലൂച് ഫോറം, ബലൂച് നാഷണല്‍ മൂവ്മെന്റ്, ബലൂച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി. ബലൂച് മനുഷ്യാവകാശ കൗണ്‍സില്‍-യുകെ, ബലൂച് സ്റ്റുഡന്റ്-യൂത്ത് അസോസിയേഷന് ബലൂച് സ്റ്റുഡന്റ് ഓര്ഗനൈസേഷന് എന്നിവയാണ് പാക്കിസ്ഥാനെതിരെ സമരത്തില്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിലെ ബലൂച് പരാമര്‍ശത്തെ സ്വാഗതം ചെയ്ത പ്രതിഷേധക്കാര്‍ തങ്ങള്‍ നരേന്ദ്രമോദിക്കൊപ്പമാണെന്നും മുദ്രാവാക്യം വിളിച്ചു.
പിഒകെയിലൂടെയുള്ള ഇടനാഴിക്കെതിരെ ഭാരതവും പ്രതിഷേധത്തിലാണ്. ഭാരതത്തിന്റെ ഭാഗമായ പ്രദേശത്ത് ചൈനയുടെ പദ്ധതി അനുവദിക്കാനാവില്ലെന്നാണ് ഭാരത നിലപാട്. പാക്കിസ്ഥാനിലെ സമ്പന്ന പ്രവിശ്യയായ പഞ്ചാബിന് മാത്രമാണ് പാക്-ചൈന ഇടനാഴിയുടെ പ്രയോജനമെന്നും ഇവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: