മൂവാറ്റുപുഴ: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ ത്വരിതാന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ജഡ്ജി പി.മാധവന് ഉത്തരവിട്ടു. വിജിലന്‍സ് ആന്റ് ആന്റി കറപ്ക്ഷന് ബ്യൂറോ മദ്ധ്യമേഖലാ എസ്പി അന്വേഷിച്ച് ഒക്ടോബര്‍ 30-നകം റിപ്പോര്‍ട്ട് നല്‍കണം. ബ്രഹ്മപുരം സ്വദേശി കോയിക്കല്‍ അബ്ദുള്‍ ബഷീറാണ് ഹര്ജിക്കാരന്. കൊച്ചി കോര്പ്പറേഷന് മാലിന്യ സംസ്കാരണത്തിനായി ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ പ്ലാന്റുകളുമായി ബന്ധപ്പെട്ട ക്രമക്കേടുകളെകുറിച്ച് അന്വേഷിക്കണമെന്നായിരുന്നു ആവശ്യം.
250 കോടി രൂപയുടെ പദ്ധതിയാണിത്. സര്‍ക്കാരിന്റെയും കോര്‍പറേഷന്റെയും 20 ഏക്കര്‍ സ്ഥലമാണ് ഇതിലേക്കായി ജിജെ എനര്‍ജി എന്ന സ്ഥാപനത്തിന് കൈമാറുന്നത്. വര്‍ഷം 20,000 രൂപയാണ് ഒരേക്കറിന് വാടക ഈടാക്കുന്നത്. സെന്റിന് പത്തുലക്ഷം രൂപ വിലയുള്ള സ്ഥലമാണിത്. മാലിന്യ സംസ്കരണം ഏറ്റെടുത്തിരിക്കുന്ന ഏജന്‍സിക്ക് യാതൊരുവിധ മുന്‍പരിചയവുമില്ല. കോര്പറേഷന് കോടികള്‍ നഷ്ടമാണുണ്ടാകുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു.
കരാര്‍ പ്രകാരം കോര്പറേഷന് ജിജെ നേച്ചര്‍ കേയറിന് 400 ടണ്‍ മാലിന്യം സംസ്കരണത്തിനായി നല്‍കണം. ഒരു ദിവസം 4.17 ലക്ഷം രൂപയാണ് വേസ്റ്റ് മാനേജ്മെന്റിനുവേണ്ടി കോര്പറേഷന് കമ്പനിക്ക് നല്‍കേണ്ടത്. ഇപ്പോള്‍ തന്നെ 80 മുതല്‍ 160 ടണ്‍ വരെ മാലിന്യം ശേഖരിക്കുന്ന കോര്പറേഷന് എങ്ങനെയാണ് 400 ടണ്‍ കൊടുക്കുമെന്നത് വ്യക്തമല്ല. ഏതെങ്കിലും കാരണവശാല്‍ മാലിന്യം കൊടുക്കുന്നതില്‍ കുറവുവന്നാല്‍ കമ്പനിക്ക് നഷ്ടം കൊടുക്കേണ്ട വ്യവസ്ഥയും കരാറിലുണ്ട്.
കൊച്ചി കോര്പറേഷന് മുന്‍ സെക്രട്ടറി വി.വി. ജ്യോതി, മുന്‍ ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍ നഹാസ്, മുന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷെയ്ക്ക് ഇസ്മയില്‍, മുന്‍ സെക്രട്ടറി അമിത് മീന, തിരുവനന്തപുരം പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡ് ചെയര്മാന് കെ.എ. സജീവന്, തിരുവനന്തപുരം എണ്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ എം.എ. ബൈജു, ലോക്കല്‍ സെല്‍ഫ് ഗവണ്മെന് പ്രോഡക്ടര് ഡയറക്ടര്‍ ടി.കെ. ജോസ്, ആന്ധ്രപ്രദേശ് ടെക്നോളജീസ് ഡെവലപ്പ്മെന്റ് കോര്പറേഷന് എംഡി, കൊച്ചി മേയര്‍ സൗമിനി ജെയിന്, ജിജെ നേച്ചര്‍ കെയര്‍ കര്സോര്ഷ്യം പ്രൈവറ്റ് ലിമിറ്റഡ് എംഡി ജിബി ജോര്‍ജ് എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: