ഭാരതവും അമേരിക്കയും സൈനിക സന്നാഹ വിനിമയ കരാറില്‍ ഒപ്പുവച്ചതോടെ ഭാരതത്തിന്റെ സൈനിക ശക്തി വര്‍ധിക്കുകയും, പ്രതിരോധരംഗത്ത് സ്വയം പര്യാപ്തത നേടുകയും ചെയ്യുമെന്ന് വിലയിരുത്തപ്പെടുന്നു. അമേരിക്ക ഭാരതത്തിന് ജെറ്റ് എഞ്ചിന് നിര്‍മിക്കാനുള്ള സാങ്കേതികവിദ്യയും കൈമാറുന്നതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘മേക് ഇന്‍ ഇന്ത്യ’ പദ്ധതിക്കും ആക്കം കൂടും.
ഭാരത-യുഎസ് ഉടമ്പടി പാക്കിസ്ഥാന്റെ സൈനിക ശക്തിയെ ദുര്‍ബലമാക്കും. ഭാരതം ഇപ്പോള്‍തന്നെ ഏറ്റവുമധികം സൈനിക ആയുധങ്ങള്‍ വാങ്ങുന്ന രാജ്യമാണ്. അമേരിക്കയുമായി ഉണ്ടാക്കിയിട്ടുള്ള ധാരണ പ്രാവര്‍ത്തികമാകുന്നതോടെ ഭാരതത്തിലേക്ക് ഏറ്റവുമധികം ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമെന്ന പദവി റഷ്യയ്ക്ക് നഷ്ടമാകും. സൈനിക സന്നാഹ വിനിമയ കരാറിലൂടെ ഭാരതത്തിന്റെ സൈനികത്താവളങ്ങളില്‍ അമേരിക്കയ്ക്ക് പ്രവേശനം ലഭിക്കും. അമേരിക്കന്‍ പോര് വിമാനങ്ങള്‍ക്കും പടക്കപ്പലുകള്‍ക്കും ഭാരതത്തിന്റെ സൈനികത്താവളങ്ങള്‍ ഉപയോഗിക്കാന്‍ അനുവാദം ഉണ്ടാകും.
എന്നാല്‍ അമേരിക്കന്‍ സൈന്യം ഭാരത മണ്ണില്‍ തമ്പടിക്കുകയോ താവളങ്ങള്‍ സ്ഥാപിക്കുകയോ ഇല്ല. വിമാനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുകയും ഭക്ഷണം, വെള്ളം, വസ്ത്രം, സൈനിക അറ്റകുറ്റപ്പണികള്‍ക്കു വേണ്ട സാധന സാമഗ്രികള്‍ തുടങ്ങിയവ ശേഖരിക്കുകയും ചെയ്യാം. അറ്റകുറ്റപ്പണികള്‍ നടത്താമെന്ന് മാത്രമല്ല, അടുത്ത ലക്ഷ്യത്തിലേക്കുള്ള പറക്കലിന് സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യാം. ഈ സാഹചര്യം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇപ്പോള്‍ പ്രബലമായ ചൈനീസ് സാന്നിദ്ധ്യത്തെ ദുര്‍ബലമാകുന്നതിലേക്ക് നയിക്കും.
ഭാരത വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും യുഎസ് ആഭ്യന്തര സെക്രട്ടറി ജോണ്‍ കെറിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കരാറിന് ധാരണയായത്. പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും വളരുന്ന ഭീകരതയെ വിമര്‍ശിച്ച ജോണ്‍ കെറി ഭാരതത്തിന്റെ മെച്ചപ്പെടുന്ന സൈനികശക്തി ഇതിന് പരിഹാരമാകുമെന്നും അഭിപ്രായപ്പെടുകയുണ്ടായി. ഭാരതത്തിനും അമേരിക്കയ്ക്കുമുള്ള പരസ്പര സഹകരണം ചൈനയുടെ വിപുലമാകുന്ന സാന്നിദ്ധ്യം പരിമിതപ്പെടുത്താനും പാക്കിസ്ഥാന് കേന്ദ്രമായുള്ള ഭീകരതയെ ചെറുക്കാനും സഹായകമാകും. അമേരിക്കയുടെ ഇപ്പോഴത്തെ നടപടി പക്ഷപാതപരമാണെന്ന വിമര്‍ശനം പാക്കിസ്ഥാന് ഉയര്‍ത്തുന്നുണ്ടെങ്കിലും പാക്കിസ്ഥാന് ഭീകരത വളര്‍ത്തുന്ന രാജ്യമാണെന്ന തിരിച്ചറിവ് ഉള്ളതിനാല്‍ വിമര്‍ശനം അമേരിക്ക അവഗണിക്കുകയാണ്.
അമേരിക്കയുടെ 60 ശതമാനം യുദ്ധക്കപ്പലുകളുടെ സാന്നിധ്യം ഇപ്പോള്‍ത്തന്നെ ഇന്ത്യാ-പസഫിക് സമുദ്രത്തിലുണ്ട്. ഈ പശ്ചാത്തലത്തിലാണ് അമേരിക്ക ഭാരതത്തെ പ്രമുഖ സൈനിക പങ്കാളിയാക്കുന്നത്. സൈനിക സഹകരണം ഭാരതത്തെ ഭീകരതയ്ക്കെതിരെ യുദ്ധംചെയ്യാന്‍ കൂടുതല്‍ പ്രാപ്തമാക്കും. പാക്കിസ്ഥാന് താവളമാക്കുന്ന ലഷ്ക്കറെ-തൊയ്ബ, ജയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനകളെ ഇതുവഴി നിയന്ത്രിക്കാമെന്നും അമേരിക്ക കരുതുന്നു. ഇന്ന് ഭാരതം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഭീകരാക്രമണങ്ങളാണ്. കശ്മീരില്‍ മാത്രമല്ല, മറ്റു സ്ഥലങ്ങളിലും പാക്കിസ്ഥാന് ഭീകരര്‍ നുഴഞ്ഞുകയറി സംഘര്‍ഷവും ആക്രമണങ്ങളും സൃഷ്ടിക്കുന്നു. കാരുണ്യ പ്രവര്‍ത്തനങ്ങള്‍, പ്രകൃതിക്ഷോഭ രക്ഷാപ്രവര്‍ത്തനം എന്നിവയ്ക്ക് പുറമെ ഭാരത-യുഎസ് സംയുക്ത നാവികാഭ്യാസത്തിനും പുതിയ കരാര്‍ അവസരമൊരുക്കുന്നു. ഇതോടെ അമേരിക്കയുടെ പ്രതിരോധ വ്യാപാരം വര്‍ധിക്കുകയും ചെയ്യും.
കശ്മീര്‍ പ്രശ്നം അന്താരാഷ്ട്ര വേദിയില്‍ ഉന്നയിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വന്തം മണ്ണിലെ ഭീകര പ്രവര്‍ത്തനത്തെ പാക്കിസ്ഥാന് നേരിടണമെന്ന് അമേരിക്ക പറയുന്നത് ശ്രദ്ധേയമാണ്. ഭീകരവാദവുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ വിവരങ്ങള്‍ ഇരുരാജ്യങ്ങളിലെയും ഏജന്‍സികള്‍ പരസ്പരം കൈമാറാനുള്ള ധാരണയും ആഗോള ഭീകരവാദത്തിനെതിരായ നടപടികള്‍ക്ക് കരുത്തുപകരും. എല്ലാറ്റിനുമുപരി അമേരിക്കയുമായി ഇത്തരമൊരു സൈനിക കരാര്‍ ഭാരതം ഒപ്പുവെക്കുന്നത് ചൈനയ്ക്ക് വലിയ തിരിച്ചടിയാവും.
ഭാരതത്തിനെതിരെ ശത്രുതാമനോഭാവത്തോടെ പെരുമാറുന്ന പാക്കിസ്ഥാന് ബുദ്ധി ഉപദേശിക്കുന്നതും ആ രാജ്യത്തെ ആയുധമണിയിക്കുന്നതും ചൈനയാണ്. ഭാരതവുമായി സൗഹൃദത്തിന് ശ്രമിക്കുകയാണെന്ന് ഭാവിച്ചുകൊണ്ട് ചൈനയുടെ സാമ്രാജ്യത്വമോഹത്തിനും രഹസ്യ അജണ്ടയ്ക്കും കൂട്ടുനില്‍ക്കുകയാണ് പാക്കിസ്ഥാന് ചെയ്യുന്നത്. ഭാരതം വിവിധരംഗങ്ങളില്‍ മുന്നേറുന്നത് തടയാന്‍ പാക് ഭരണകൂടത്തെ കൈക്കോടാലിയാക്കുന്ന ചൈനയുടെ തന്ത്രത്തിന് കനത്ത തിരിച്ചടിയാണ് അമേരിക്കയുമായി പുതിയ സൈനിക കരാര്‍ ഒപ്പുവച്ചതിലൂടെ നരേന്ദ്രമോദി സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: