ട്രെന്റ്ബ്രിഡ്ജ്: റെക്കോഡുകളുടെ അകമ്പടിയോടെയാണ് പാക്കിസ്ഥാനെതിരായ ഏകദിന പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഏകദിന ക്രിക്കറ്റിലെ ഏറ്റവുമയര്‍ന്ന സ്കോര്‍, മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 444 റണ്‍സ് കുറിച്ച ഇംഗ്ലണ്ടിനെതിരെ, 275 റണ്‍സിനു പുറത്തായി പാക്കിസ്ഥാന്. ഇംഗ്ലീഷ് ജയം 169 റണ്‍സിന്. 2006ല്‍ നെതര്‍ലാന്‍ഡ്സിനെതിരെ ശ്രീലങ്ക കുറിച്ച 443 റണ്‍സ് ഇംഗ്ലീഷ് കുതിപ്പില്‍ വഴിമാറി. അഞ്ചു മത്സര പരമ്പരയില്‍ മൂന്നാം ജയത്തോടെയാണ് ഇംഗ്ലണ്ട് പരമ്പര നേടിയത്.
ഓപ്പണര്‍ അലക്സ് ഹെയ്ല്‍സും റെക്കോഡ് ബുക്കില്‍ ഇടം നേടി. 122 പന്തില്‍ 22 ഫോറും നാലു സിക്സറും സഹിതം 171 റണ്‍സ് നേടിയ ഹെയ്ല്‍സ്, ഇംഗ്ലീഷ് ബാറ്റ്സ്മാന്റെ ഉയര്‍ന്ന സ്കോര്‍ കണ്ടെത്തി. റോബിന് സ്മിത്തിനെ (167 നോട്ടൗട്ട്) മറികടന്നു. 1993ല്‍ ഓസ്ട്രേലിയയ്ക്കെതിരെ സ്മിത്തിന്റെ പ്രകടനം.
വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ജോസ് ബട്ലര് (90 നോട്ടൗട്ട്), ജോ റൂട്ട് (85), നായകന് ഇയാന്‍ മോര്ഗന് (57 നോട്ടൗട്ട്) എന്നിവരുടെ പ്രകടനങ്ങളും ഇംഗ്ലണ്ടിനെ തുണച്ചു. 22 പന്തില്‍ 50 റണ്‍സടിച്ച ബട്ലര്, പോള്‍ കോളിങ്വുഡിന്റെ (24 പന്തില്‍ 50) ഇംഗ്ലീഷ് റെക്കോഡ് മറികടന്നു.
ഓര്‍ക്കാനിഷ്ടപ്പെടാത്ത ഓര്‍മകളാണ് മത്സരം പാക് ബൗളര്‍ വഹാബ് റിയാസിന് സമ്മാനിച്ചത്. 10 ഓവറില്‍ വഴങ്ങിയത് 110 റണ്‍സ്. നൂറിലേറെ റണ്‍ വഴങ്ങുന്ന ആദ്യ പാക്കിസ്ഥാനി ബൗളറായി വഹാബ്. ലോകത്തെ മൂന്നാമത്തെ താരവും. എന്നാല്‍, വിലക്കിനു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയ പേസര്‍ മുഹമ്മദ് അമീര്‍ ബാറ്റ് കൊണ്ട് ടീമിന്റെ മാനം കാത്തു. പതിനൊന്നാമനായിറങ്ങി 58 റണ്‍സ് നേടിയ അമീര്‍, ഈ സ്ഥാനത്തിറങ്ങി അര്‍ധശതകം തികയ്ക്കുന്ന ആദ്യ താരമായി. ഷൊയ്ബ് അക്തറിനെ (43) മറികടന്നു. ഓപ്പണര്‍ ഷര്‍ജീല്‍ ഖാന്റെ അര്‍ധശതകം കൂടിയായപ്പോള്‍, ഏറ്റവും വലിയ തോല്‍വിയെന്ന നാണക്കേടും അവര്‍ ഒഴിവാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: