മാനന്തവാടി: നവംബറില്‍ ന്യൂദല്‍ഹിയില്‍ നടക്കുന്ന ദേശീയ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് നല്ലൂര്‍നാട് സ്കൂള്‍ ടീം പങ്കെടുക്കും. പരാധീനതകള്‍ക്കിടയിലും മികച്ച നേട്ടം കൊയ്ത് നല്ലൂര്‍നാട് അംബേദ്ക്കര്‍ മെമ്മോറിയല്‍ സ്കൂള്‍ സംസ്ഥാന ടൂര്‍ണ്ണമെന്റില്‍ ഒന്നാം സ്ഥാനം നേടി. കഴിഞ്ഞ ദിവസം കൊല്ലത്ത് സമാപിച്ച സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ചാമ്പ്യന്‍പട്ടം നല്ലൂര്‍നാട് സ്കൂളിനാണ്.
സംസ്ഥാനത്തെ പ്രധാന സ്പോര്‍ട്സ് സ്കൂളായ കൊല്ലം ജി.വി. രാജ സ്കൂളിനെ പരാജയപ്പെടുത്തിയാണ് അഭിമാനാര്‍ഹമായ നേട്ടം കൊയ്തത്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ മറ്റൊരു മികച്ച സ്പോര്‍ട്സ് സ്കൂളായ തിരുവനന്തപുരം സായി കായിക വിദ്യാലയത്തെയാണ് പരാജയപ്പെടുത്തിയത്. ക്യാപ്റ്റന്‍ അമല്‍ രാജിന്റെ നേതൃത്വത്തിലാണ് ഇത്തവണ സ്കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്. വിദ്യാലയത്തിലെ ഹോക്കി പരിശീലകന് സതീശാണ് പരിശീലനം നല്‍കുന്നത്. ഹോക്കി താരങ്ങളെല്ലാം ജില്ലയിലെ വിവിധ വനവാസി വിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍.
നേട്ടങ്ങള്‍ കൊയ്തെടുക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്നത് യാഥാര്‍ത്ഥ്യം. പരിശീലനം നടത്തുന്നതിന് ആവശ്യമായ ഗ്രൗണ്ടോ മറ്റു സൗകര്യങ്ങളോ ഇല്ല. പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ആദിവാസി വിഭാഗത്തിന്റെ വികസനത്തിനായി കോടികള്‍ ചെലവഴിക്കുമ്പോഴും സ്വന്തം പരിശ്രമം കൊണ്ട് നേട്ടങ്ങള്‍ കൊയ്യുന്ന ഈ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പരിശീലനം നല്കാന് നടപടിയില്ല. ജില്ലയില്‍ ഹോക്കി ടീമുള്ള ഏക സ്കൂള്‍ കൂടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: