ബെംഗളൂരു: അമേരിക്കയുടെതുള്പ്പടെ 68 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള റെക്കോഡ് നേട്ടവുമായി ഐഎസ്ആര്‍ഒ. അടുത്ത വര്‍ഷമാണ് ഒറ്റ ദൗത്യത്തിലൂടെ ഇത്രയും ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതെന്ന് ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്സ് സിഎംഡി രാകേഷ് ശശിഭൂഷണ്‍ പറഞ്ഞു.
നിരവധി ഉപഗ്രഹ വിക്ഷേപണങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും അവയില്‍ നിന്നെല്ലാം വ്യത്യസ്തമാണിതെന്നും അദ്ദേഹം പറഞ്ഞു. എല്ലാകാര്യങ്ങളും നല്ല രീതിയില്‍ നടന്നാല്‍ ആറുമുതല്‍ ഏഴ് മാസത്തിനുള്ളില്‍ വിക്ഷേപണം യാഥാര്‍ത്ഥ്യമാകും. അമേരിക്കയുടെ 12 ഉപഗ്രഹങ്ങള്‍ കാലാവസ്ഥ നിരീക്ഷണത്തിനുള്ളതാണ്. പ്ലാനറ്റ്ഐക്യു എന്ന യുഎസ് കമ്പനിയുടെതാണിത്.
കഴിഞ്ഞ ജൂണില്‍ ഐഎസ്ആര്‍ഒ ആന്ധ്രയിലെ ശ്രീഹരിക്കോട്ടയില്‍ നിന്നും പിഎസ്എല്‍വി-സി34 വഴി ഒറ്റ ദൗത്യത്തില്‍ 20 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിരുന്നു. 2008ല്‍ ഒറ്റ ദൗത്യത്തില്‍ 10 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിരുന്നു. കുറഞ്ഞ ചെലവില്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ലോകത്തെ വിവിധ ഏജന്‍സികളുമായിട്ടാണ് ഐഎസ്ആര്‍ഒ മത്സരിക്കുന്നതെന്നും ശശിഭൂഷണ്‍ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 2500 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ പദ്ധതിയെന്നും ആന്‍ട്രിക്സ് വൃത്തങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: