കണ്ണൂര്‍: തെരുവു നായകളെ വന്ധ്യംകരിക്കുന്നതിനുമുള്ള എബിസി (ആനിമല്‍ ബര്‍ത്ത് കണ്ട്രോള്) പദ്ധതിക്ക് എല്ലാ ഗ്രാമപഞ്ചായത്തുകളും നഗരസഭകളും നിര്‍ബന്ധ ബുദ്ധിയോടെ തുക വകയിരുത്തണമെന്ന് ജില്ലാ ആസൂത്രണസമിതി ചെയര്മാന് കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് നിര്‍ദ്ദേശിച്ചു. ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സപ്തംബര്‍ അവസാനത്തോടെ ജില്ലയില്‍ എബിസി പദ്ധതി ആരംഭിക്കാന്‍ ആവശ്യമായ നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനായി ബംഗളുരു ആസ്ഥാനമായ ആനിമല്‍ റൈറ്റ്സ് ഫണ്ട് എന്ന ഏജന്‍സിയുമായി കരാര്‍ ഒപ്പിടുന്നതിനുള്ള നടപടികളും പൂര്‍ത്തിയായി. തെരുവുനായകളെ വന്ധ്യംകരിക്കുന്നതിനുള്ള സംവിധാനം താല്‍ക്കാലികമായി പാപ്പിനിശ്ശേരി വെറ്ററിനറി ഓഫീസ് കെട്ടിടത്തില്‍ തയ്യാറാക്കും. ഓപ്പറേഷന് തീയേറ്റര്‍ അടക്കമുളള സംവിധാനം ഇവിടെ പൂര്‍ത്തിയായി വരികയാണ്. 3 കോടി രൂപയുടെ പദ്ധതിയുടെ 70 ശതമാനം അധിക വികസന ഫണ്ടായി സംസ്ഥാന സര്‍ക്കാര്‍ നല്‍കും. ബാക്കി 30 ശതമാനം തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതമായി സമാഹരിക്കും. ജില്ലാ പഞ്ചായത്ത് 10 ലക്ഷം, കോര്പ്പറേഷന് 10 ലക്ഷം, നഗരസഭകള്‍ 2 ലക്ഷം, ഗ്രാമപഞ്ചായത്തുകള്‍ 1 ലക്ഷം എന്നിങ്ങനെയാണ് വിഹിതം വകയിരുത്തേണ്ടത്. 2016-17 വാര്‍ഷിക പദ്ധതി പ്രൊജക്ടുകള്‍ തയ്യാറാക്കുമ്പോള്‍ എബിസി പദ്ധതിക്ക് തുക വകയിരുത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്ന് കെ.വി. സുമേഷ് പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനപ്രകാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പഞ്ചായത്ത് ഡയറക്ടര്‍ ഇതു സംബന്ധിച്ച ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ഷിക പദ്ധതി അംഗീകാരത്തിനായി സമര്‍പ്പിക്കുമ്പോള്‍ 14-ാം ധനകാര്യ കമ്മീഷന്റേതടക്കമുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചിട്ടുണ്ടെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പു വരുത്തണമെന്ന് സമിതി മെമ്പര്‍ സെക്രട്ടറി കൂടിയായ ജില്ലാകലക്ടര്‍ മിര്‍ മുഹമ്മദലി പറഞ്ഞു. പരമാവധി തദ്ദേശ സ്ഥാപനങ്ങള്‍ 4 ന് വൈകിട്ട് 5 മണിക്കകം പദ്ധതികള്‍ സമര്‍പ്പിക്കണമെന്നും കലക്ടര്‍ പറഞ്ഞു.
ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ കെ.പ്രകാശന്, ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, നഗരസഭാ അധ്യക്ഷന്മാര്, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: