കണ്ണൂര്‍: ജില്ലയിലെ 3 മുതല്‍ 12 വരെ ക്ലാസ്സുകളിലുള്ള വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്താനുള്ള ജില്ലാപഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതി 5 ന് ഉദ്ഘാടനം ചെയ്യും. പ്രസിഡണ്ട് കെ.വി.സുമേഷ് വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പകല്‍ 2 മണിക്ക് ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പദ്ധതി പ്രഖ്യാപന പരിപാടി പി.കെ.ശ്രീമതി എംപി ഉദ്ഘാടനം ചെയ്യും. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ 100 ശതമാനം വിജയം നേടിയ സ്കൂളുകളെ പരിപാടിയില്‍ അനുമോദിക്കും.
ജില്ലയിലെ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള വിദ്യാഭ്യാസ നിലവാരവും, വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യവും മെച്ചപ്പെടുത്താനുള്ള സമഗ്രമായ ഇടപെടലാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രസിഡണ്ട് പറഞ്ഞു. 3 മുതല്‍ 7 വരെ ക്ലാസുകളിലാണ് പദ്ധതി ആദ്യം ആരംഭിക്കുന്നത്. മാതൃഭാഷ, ഗണിതം, ഇംഗ്ലീഷ് വിഷയങ്ങളില്‍ അടിസ്ഥാന ശേഷി ഉറപ്പിക്കാന്‍ പ്രത്യേക കോച്ചിങ്ങ് പദ്ധതിയില്‍ ഉണ്ടാകും. തുടര്‍ന്ന് 8 ാം ക്ലാസ് മുതല്‍ ഹയര്‍ സെക്കന്‍ഡറി തലത്തിലേക്കും പദ്ധതി വ്യാപിപ്പിക്കും. 8, 9 ക്ലാസുകളില്‍ മാതൃഭാഷ, ഗണിതം, ഭൂമിശാസ്ത്രം, ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്താന്‍ പ്രത്യേക പരിപാടികള്‍ ഉണ്ടാകും പത്താം ക്ലാസില്‍ മുഴുവന്‍ വിഷയങ്ങളുടെയും പഠന നിലവാരം ഉയര്‍ത്തും ഇതിനായി ഓരോ സ്കൂളിനും പ്രത്യേകം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. ഇതനുസരിച്ചായിരിക്കും അവിടെ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ഓരോ സ്കൂളിലെയും വിദ്യാര്‍ത്ഥികള്‍ തന്നെയായിരിക്കും മാസ്റ്റര്‍ പ്ലാനിന് ആവശ്യമായ പ്രാഥമിക സ്കൂള്‍ സര്‍വ്വെ നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കുക. ജില്ലയില്‍ തെരഞ്ഞെടുത്ത 25 സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളും സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഉണ്ട്. ഓരോ ഡിവിഷനിലെയും ഒരു സ്കൂള്‍ ഇതിനായി തെരഞ്ഞെടുക്കും. അവിടെ ഡിവിഷനംഗം ചെയര്‍മാനായി സ്കൂള്‍ വികസന സമിതി ഉണ്ടാക്കും. പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും, നാട്ടുകാരെയുമെല്ലാം ഏകോപിപ്പിച്ച് സ്കൂള്‍ വികസന നിധിയും സ്വരൂപിക്കും. സമഗ്ര വിദ്യാഭ്യാസ പദ്ധതിക്കായി ജില്ലാപഞ്ചായത്ത് 50 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതോടൊപ്പം കുട്ടികളുടെ മാനസികവും, ശാരീരികവുമായ വികാസം ലക്ഷ്യമിട്ടുള്ള കായിക പരിശീലനവും, ബോധവല്‍ക്കരണ പരിപാടികളും പദ്ധതിയുടെ ഭാഗമാണ് – പ്രസിഡണ്ട് അറിയിച്ചു.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ.പി.ജയബാലന്‍ മാസ്റ്റര്‍, വി.കെ.സുരേഷ് ബാബു, കെ.ശോഭ, ടി.ടി.റംല, സെക്രട്ടറി എം.കെ.ശ്രീജിത്ത് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: