കണ്ണൂര്‍: ജില്ലാപഞ്ചായത്തിന്റെ വികസന കേന്ദ്രത്തില്‍ ജൈവ പച്ചക്കറി വില്പനയ്ക്ക് സ്ഥിരം സംവിധാനമായി അക്വാഗ്രീന്‍. ജൈവപച്ചക്കറി വില്പനക്കും മത്സ്യസ്റ്റാളിനുമാണ് സ്ഥിരം കേന്ദ്രം ഒരുങ്ങുന്നത്. 6 ന് സ്റ്റാള്‍ ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രൊജക്ട് പ്രകാരം കൃഷി നടത്തുന്ന സംഘങ്ങളില്‍ നിന്നുള്ള വിഷരഹിത-സുരക്ഷിത പച്ചക്കറിയാണ് അക്വാഗ്രീന്‍ സ്റ്റാളില്‍ വില്പനക്ക് എത്തിക്കുക. കൃഷി ഓഫീസര്‍മാര്‍ വിഷരഹിതമെന്ന് സര്‍ട്ടിഫിക്കറ്റ് നല്കിയാല് മാത്രമേ സ്റ്റാളിലേക്ക് പച്ചക്കറി സ്വീകരിക്കൂ എന്ന് വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷും, വികസന സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന് വി.കെ.സുരേഷ് ബാബുവും അറിയിച്ചു. കൃഷി വകുപ്പിന്റെ മേല്‍നോട്ടത്തിലായിരിക്കും ഇതിന്റെ പ്രവര്‍ത്തനം. മല്‍സ്യ സഹകരണ സംഘങ്ങളിലൂടെ വൃത്തിയാക്കിയ മല്‍സ്യം വില്പന നടത്താനുള്ള ഫിഷ് മാര്‍ട്ടും സ്റ്റാളില്‍ ക്രമീകരിക്കും. ഫോണ്‍ വഴി ആവശ്യക്കാര്‍ക്ക് മത്സ്യം എത്തിക്കുന്നതിനും ആലോചനയുണ്ടെന്ന് പ്രസിഡണ്ട് പറഞ്ഞു. പച്ചക്കറിയും മത്സ്യവും സൂക്ഷിക്കുന്നതിനാവശ്യമായ അധുനിക സ്റ്റോറേജ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ബ്ലോക്ക് കേന്ദ്രങ്ങളില്‍ നിന്നും ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പച്ചക്കറി ശേഖരിക്കാനുള്ള സംവിധാനവും ഒരുക്കുമെന്ന് അവര്‍ അറിയിച്ചു.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ.പി.ജയബാലന്‍ മാസ്റ്റര്‍, കെ.ശോഭ, ടി.ടി.റംല, സെക്രട്ടറി എം.കെ.ശ്രീജിത്ത്, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സുജാത, ഫിഷറീസ് ഡവലപ്മെന്റ് ഓഫീസര്‍ രജിത എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: