പാനൂര്‍: കതിരൂര്‍ മനോജ് വധം. കുറ്റപത്രം തയ്യാറാക്കി സിബിഐ. ആര്‍എസ്എസ് ജില്ലാശാരീരിക്ക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ മനോജ് വധത്തില്‍ നടപടികള്‍ പൂര്‍ത്തിയായി കോടതി മാറ്റത്തിനായി കാത്തിരിക്കുകയാണ് സിബിഐ. തലശേരി സെഷന്‍സ് കോടതിയില്‍ നിന്നും കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യമാണ് അന്വേഷണസംഘത്തിനുളളത്. ഇതിനായി സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി കാത്തിരിക്കുകയാണ്. അനുകൂല തീരുമാനമുണ്ടായാല്‍ ഉടന്‍ കുറ്റപത്രം നല്‍കാനാണ് നീക്കം. 2015 മാര്‍ച്ച് 7ന് ഒന്നാമത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 19 പ്രതികളെ ഉള്‍പ്പെടുത്തിയാണ് ആദ്യം കുറ്റപത്രം നല്‍കിയത്. ഗൂഡാലോചന സംബന്ധമായ കുറ്റപത്രമാണ് ഇനി നല്‍കേണ്ടത്. സിപിഎം ജില്ലാസെക്രട്ടറി പി.ജയരാജന് അടക്കം 25പേരെയാണ് കേസില്‍ പ്രതിചേര്‍ത്തിട്ടുളളത്. കൊലപാതകത്തിലെ മുഖ്യസൂത്രധാരന്‍ പി.ജയരാജനാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഏറെ നാടകീയതക്കൊടുവിലാണ് കേസുമായി സഹകരിക്കാന്‍ പി.ജയരാജന് തയ്യാറായത്. നെഞ്ചുവേദനയുടെ പേരില്‍ ആശുപത്രിയില്‍ നിന്നും ആശുപത്രിയിലേക്ക് കൂടുമാറിയാണ് പി.ജയരാജന് അന്വേഷണസംഘത്തിന്റെ ചോദ്യംചെയ്യലില്‍ നിന്നും രക്ഷനേടാന്‍ ശ്രമിച്ചത്. എന്നാല്‍ ജയിലില്‍ വെച്ച് സിബിഐ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കുകയായിരുന്നു. ഇതിനിടെ കേസിന്റെ പലഘട്ടങ്ങളിലും തലശേരി സെഷന്‍സ് കോടതിയില്‍ നിന്നും പ്രതികള്‍ക്ക് അനുകൂലമായ നിലപാടുമുണ്ടായി. ഇതിനെതിരെ സിബിഐ കടുത്ത പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് കോടതിമാറ്റം നിര്‍ബന്ധമാണെന്ന് സിബിഐ സംഘം തീരുമാനമെടുത്തത്. കേസിലെ ഒന്നാംസാക്ഷി വി.ശശിധരനും വിചാരണ സംസ്ഥാനത്ത് നിന്നും മാറ്റണമെന്നാവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കൊല നടന്ന് ഇന്നേക്ക് രണ്ടുവര്‍ഷം പൂര്‍ത്തിയാവുന്ന മനോജ് കേസ് സിപിഎമ്മിനെ ഏറെ പ്രതിരോധത്തിലാക്കിയിരുന്നു. ഒരു രാഷ്ട്രീയ കൊലപാതകത്തില്‍ യുഎപിഎ ചേര്‍ത്തതും സിബിഐ അന്വേഷണം ഏറ്റെടുത്തതും സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇനി കോടതി നല്കുന്ന ശിക്ഷയ്ക്കായി കാത്തിരിക്കുകയാണ് മനോജിന്റെ കുടുംബവും സഹപ്രവര്‍ത്തകരും. വൈകിയാലും നീതി ലഭ്യമാകുമെന്ന പ്രതീക്ഷയാണ് എല്ലാവരിലുമുളളത്. 2014 സെപ്തംബര്‍ 1നാണ് മനോജ് സഞ്ചരിച്ച ഓമ്നി വാനിനു നേരെ ബോംബേറിഞ്ഞ് സിപിഎം പ്രവര്‍ത്തകനായ വിക്രമന്റെ നേതൃത്വത്തിലുളള 16 അംഗസംഘം മനോജിനെ കഴുത്തറുത്ത് കൊന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: