കണ്ണൂര്‍: ടെണ്ടര്‍ എടുത്ത് പെര്‍മിറ്റ് വാങ്ങി വര്‍ഷങ്ങളായി അഴീക്കല്‍ പോര്‍ട്ടില്‍ മാന്വല്‍ ഡ്രഡ്ജിംഗും മണല്‍ വില്‍പ്പനയും നടത്തുന്ന സഹകരണ സംഘങ്ങള്‍ പ്രവൃത്തി തുടര്‍ന്നു കൊണ്ടുപോകാനാവാതെ പ്രതിസന്ധിയിലാണെന്നും ഡ്രഡ്ജിംഗും മണല്‍ വില്‍പ്പനയും അസാധ്യമാക്കുന്ന അധികൃതരുടെ നിലപാടിനെതിരെ ഇന്ന് അഴീക്കല്‍ പോര്‍ട്ട് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്നും കേരളാ സ്റ്റേറ്റ് പോര്‍ട്ട് മാന്വല്‍ ഡ്രഡ്ജിംഗ് കോ-ഓപ്പറേറ്റീവ് സൊസൊസൈറ്റീസ് കോ-ഓര്‍ഡിനേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ 6 വര്‍ഷം കൊണ്ട് ഡ്രഡ്ജിംഗ് ഫീസ് 30 രൂപയില്‍ നിന്നും 508 രൂപയായി 17 ഇരട്ടിയോളം വര്‍ദ്ധിക്കുകയും അഴീക്കല്‍ പോര്‍ട്ടിലെ സര്‍ക്കാരിന്റെ വരുമാനം 10 വര്‍ഷം കൊണ്ട് 12.5 ലക്ഷം രൂപയില്‍ നിന്നും 48 കോടി രൂപയായി വര്‍ദ്ധിക്കുകയും ചെയ്തിട്ടും കടുത്ത നടപടികള്‍ സഹകരണ സംഘങ്ങള്‍ക്ക് മേലെ പോര്‍ട്ട് അധികൃതര്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. കഴിഞ്ഞ 20 ന് വകുപ്പു തലവന്‍ പുറത്തിറക്കിയ പുതിയ ഉത്തരവില്‍ മണല്‍ വാരി ശുദ്ധീകരിച്ച് വില്‍ക്കുകവഴി സംഘങ്ങള്‍ക്ക് കിട്ടുന്ന മൊത്തം തുകയില്‍ 565 രൂപ കഴിച്ച് ബാക്കി സംഖ്യ സംഘങ്ങള്‍ സര്‍ക്കാരിലേക്ക് അടക്കണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുകയാണ്.നിശ്ചിത ഫീസ് നിര്‍ണ്ണയിക്കാതെ സംഘത്തിന്റെ വരുമാനത്തില്‍ ഒരു നിശ്ചിത സംഖ്യ കഴിച്ച് ബാക്കി സര്‍ക്കാരിലേക്ക് അടക്കണമെന്നല്ലാതെ അടക്കേണ്ട ഫീസ് എത്രയാണെന്നു പോലും ഉത്തരവിലില്ല. മണല്‍ അരിക്കാന് അനുവദിച്ച വരുന്ന സംഖ്യ പകുതിയായി കുറയ്ക്കുകയും ചെയ്തിരിക്കുകയാണ്. പുതുതായി ചുമലയേറ്റ വകുപ്പ് ഉദ്യോഗസ്ഥന് തൊഴിലാളി വിരുദ്ധവും സഹകരണ സംഘങ്ങളെ നശിപ്പിക്കുന്നതുമായ നടപടികളാണ് കൈക്കൊണ്ടു വരുന്നത്. സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കാതിരുന്നതിന്റെ പേരില്‍ മുമ്പ് സര്‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്യപ്പെട്ടയാളാണ് ഈ ഉദ്യോഗസ്ഥന്.
അന്യായമായ ഉത്തരവ് പിന്‍വലിക്കണമെന്നും തെറ്റായ തീരുമാനങ്ങളെടുക്കുന്ന ഉദ്യോഗസ്ഥനെ മാറ്റണമെന്നും ആവശ്യപ്പെട്ട് ഡ്രഡ്ജിംഗില്‍ ഏര്‍പ്പെട്ട സഹകരണ സംഘങ്ങളുടേയും തൊഴിലാളി സംഘടനകളുടേയും നേതൃത്വത്തില്‍ ഇന്ന് രാവിലെ പോര്‍ട്ട് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഇവര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ എം.വി.കുഞ്ഞിരാമന്, സെക്രട്ടറി സത്യന് നരവൂര്‍ എന്നിവര്‍ പങ്കെടുത്തു.
സന്ദേശറാലിയും മദര്‍തെരേസ അനുസ്മരണ സാംസ്കാരിക സമ്മേളനവും ഇന്ന്
കണ്ണൂര്‍: തലശ്ശേരി അതിരൂപത സംഘടിപ്പിക്കുന്ന വാഴ്ത്തപ്പെട്ട മദര്‍തെരേസയുടെ വിശുദ്ധപദ പ്രഖ്യാപന സന്ദേശറാലിയും തിരുശേഷിപ്പ് പ്രയാണവും മദര്‍തെരേസ അനുസ്മരണ സാംസ്കാരിക സമ്മേളനവും ഇന്ന് നടക്കും. വാഹനസന്ദേശറാലിയും മദറിന്റെ തിരുശേഷിപ്പ് പ്രയാണവും ഇന്ന് മുതല്‍ അഞ്ച് വരെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രാവിലെ ആറരക്ക് തലശ്ശേരി സെന്റ് ജോസഫ്സ് കത്തീഡ്രല്‍ ദേവാലയത്തില്‍ മാര്‍ ജോര്‍ജ് വലിയമറ്റം മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലിയും തിരുശേഷിപ്പ് പ്രയാണവും ഉദ്ഘാടനം നടക്കും. തിരുശേഷിപ്പ് പ്രയാണം അഞ്ചിന് കാലത്ത് മദര്‍തെരേസയുടെ നാമത്തിലുള്ള തീര്‍ത്ഥാടന ദേവാലയമായ പാടാംകവല മദര്‍തെരേസാ ദേവാലയത്തില്‍ സമാപിക്കും. സമാപനപരിപാടിക്ക് തലശ്ശേരി അതിരൂപതാ അദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ് ഞറളക്കാട്ട് മെത്രാപ്പോലീത്ത നേതൃത്വം നല്‍കും. ഒന്നിന് വൈകീട്ട് അഞ്ചരക്ക് സ്റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനം തുറമുഖ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. വിളംബരജാഥ ഉദ്ഘാടനവും പതാക കൈമാറ്റവും പി.കെ.ശ്രീമതി എംപി നിര്‍വ്വഹിക്കും. മദര്‍തെരേസ അനുസ്മരണം-അവലോകന സന്ദേശം റവ ഡോ ജോസഫ് പാംബ്ലാനി നിര്‍വ്വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഫാ.തോമസ് തൈത്തോട്ടം, ഫാ ഫ്രാന്‍സിസ് മേച്ചിറാകത്ത്, ഫാ സെബാന് നടയാടിയില്, ദേവസ്യ കൊങ്ങോല എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: