കണ്ണൂര്‍: തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജനമില്ലാത്ത (ഓപണ്‍ ഡെഫക്കേഷന്‍ ഫ്രീ) സംസ്ഥാനത്തെ ആദ്യജില്ലയെന്ന നേട്ടം കൈവരിക്കാന്‍ കണ്ണൂരിന് ഇനി ഒരാഴ്ചകൂടി മതി. 63 ഗ്രാമപഞ്ചായത്തുകള്‍ ഇതിനകം ഒഡിഎഫ് പദവി കൈവരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ നടന്ന അവലോകനയോഗം വിലയിരുത്തി. കേന്ദ്ര കുടിവെള്ള മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും കക്കൂസ് നിര്‍മിച്ചുകൊണ്ടാണ് ജില്ലയിലെ 63 പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയും ഈ നേട്ടം കൈവരിച്ചത്.
പുതുതായി ഒഡിഎഫ് പദവിയിലെത്തിയ 30 പഞ്ചായത്തുകള്‍ക്ക് ചടങ്ങില്‍ മന്ത്രി വെങ്കല മെഡലുകള്‍ സമ്മാനിച്ചു. ആഗസ്ത് 30 ലക്ഷ്യമാക്കിക്കൊണ്ട് നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച ചിറക്കല്‍, പാപ്പിനിശ്ശേരി, പടിയൂര്‍ – കല്ല്യാട്, പയ്യാവൂര്‍, മയ്യില്‍, ഉളിക്കല്‍, എരുവേശ്ശി, പായം, കീഴല്ലൂര്‍, അയ്യന്‍കുന്ന്, കൂടാളി, ചെറുതാഴം, മാടായി, ഏഴോം, ചെറുകുന്ന്, ചെറുപുഴ, എരമം-കുറ്റൂര്‍, പെരിങ്ങോം- വയക്കര, കാങ്കോല്‍- ആലപ്പടമ്പ, കുഞ്ഞിമംഗലം, രാമന്തളി, കൊട്ടിയൂര്‍, കേളകം, ഉദയഗിരി, ആലക്കോട്, ചെങ്ങളായി, നടുവില്‍, കുറുമാത്തൂര്‍, പട്ടുവം, കടന്നപ്പള്ളി -പാണപ്പുഴ എന്നിവയാണ് പുതുതായി ഈ ലക്ഷ്യം കൈവരിച്ച ഗ്രാമ പഞ്ചായത്തുകള്‍. മെയ് 31നകം ഒ.ഡി.എഫ് പദവിയിലെത്തിയ 12 പഞ്ചായത്തുകള്‍ സ്വര്‍ണ മെഡലിനും ജൂലൈ 31ഓടെ പ്രഖ്യാപനം നടത്തിയ 21 പഞ്ചായത്തുകള്‍ വെള്ളി മെഡലിനും നേരത്തേ അര്‍ഹമായിരുന്നു. ഇരിക്കൂര്‍ കല്ല്യാശ്ശേരി, തളിപ്പറമ്പ്, പയ്യന്നൂര്‍ എന്നീ നാല് ബ്ലോക്ക് പഞ്ചായത്തുകളെയും അനുവദിച്ച കാലാവധിക്കു മുമ്പേ ഈ നേട്ടം കൈവരിച്ച തളിപ്പറമ്പ് മുനിസിപ്പാലിറ്റിയെയും കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി ആദരിച്ചു.
ബാക്കിയുള്ള അഴീക്കോട്, ആറളം, തില്ലങ്കേരി, കോളയാട്, മാലൂര്‍, മുഴക്കുന്ന്, പേരാവൂര്‍, കണിച്ചാര്‍ എന്നീ എട്ട് ഗ്രാമപഞ്ചായത്തുകളില്‍ വര്‍ഷകാലമായതിനാലുള്ള വെള്ളക്കെട്ട്, ആദിവാസി കോളനികളില്‍ നിര്‍മാണ സാമഗ്രികള്‍ എത്തിക്കാനുള്ള പ്രയാസം തുടങ്ങിയവയാണ് തടസ്സമായി നിലനില്‍ക്കുന്നതെന്ന് യോഗം വിലയിരുത്തി. സപ്തംബര്‍ അഞ്ചിനകം ഇവിടെയുള്ള നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനാവുമെന്ന് ബന്ധപ്പെട്ടവര്‍ യോഗത്തില്‍ ഉറപ്പുനല്‍കി. ഇവ കൂടി ഒ.ഡി.എഫ് ആകുന്നതോടെ ദക്ഷിണേന്ത്യയിലെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ജില്ലയായി കണ്ണൂര്‍ മാറും.
പൊതുസ്ഥലങ്ങളിലെ മലമൂത്രവിസര്‍ജനം ഇല്ലാതാവുന്നതോടെ പകര്‍ച്ചവ്യാധികളെ ഒരു പരിധിവരെ തടഞ്ഞുനിര്‍ത്താനാവുമെന്ന് മന്ത്രി പറഞ്ഞു. ഇതോടൊപ്പം സുരക്ഷിതമായ കുടിവെള്ളം, ഭക്ഷണം എന്നിവ ഉറപ്പുവരുത്താനും അതുവഴി പ്രാഥമികാരോഗ്യരംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കാനും നമുക്ക് സാധിക്കണം. അടുത്ത മാസത്തോടെ നടപ്പാക്കാനുദ്ദേശിക്കുന്ന സമ്പൂര്‍ണ പ്രാഥമികാരോഗ്യ ദൗത്യത്തിന് സഹായകരമായ പദ്ധതിയാണ് ഒ.ഡി.എഫ് എന്നും മന്ത്രി പറഞ്ഞു.
അക്രമസ്വഭാവം കാണിക്കുന്ന തെരുവുനായകളെ വന്ധ്യംകരിക്കുന്നത് പരിഹാരമല്ലെന്നും അവയ്ക്കെതിരേ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിയമപരമായ അധികാരമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ ചിലര്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ തെരുവുനായ പ്രശ്നം പരിഹരിക്കാന്‍ വന്ധ്യംകരണത്തിലൂടെ സാധിക്കും. അതിനുള്ള ആനിമല്‍ ബര്‍ത്ത് കണ്ട്രോള് (എബിസി) പദ്ധതി നടപ്പാക്കുമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.
അടുത്ത മാസത്തോടെ ജില്ലയില്‍ എബിസി പദ്ധതി നടപ്പാക്കിത്തുടങ്ങുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അറിയിച്ചു. ഇതിനായി ജില്ലാ പഞ്ചായത്തും കോര്‍പറേഷനും 10 ലക്ഷം രൂപ വീതവും മുനിസിപ്പാലിറ്റികള്‍ രണ്ടു ലക്ഷവും ഗ്രാമപഞ്ചായത്തുകളും ഒരുലക്ഷവും വീതവും നീക്കിവയ്ക്കണമെന്നാണ് തീരുമാനം. ഈ തുക വകയിരുത്താതെ തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒഡിഎഫ് സംബന്ധിച്ച റിപ്പോര്‍ട്ട് എ.ഡി.എം ഇ.മുഹമ്മദ് യൂസുഫ് അവതരിപ്പിച്ചു. മേയര്‍ ഇ.പി.ലത, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.പി.ജയപാലന് മാസ്റ്റര്‍, ശുചിത്വമിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.കെ.ദിലീപ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.പത്മനാഭന്, ശുചിത്വമിഷന് അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ സുരേഷ് കസ്തൂരി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: