കണ്ണൂര്‍: ഓണം സീസണില്‍ വ്യാജമദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ വ്യാപനം തടയുന്നതിന് എക്സൈസ് വിഭാഗം പരിശോധനകള്‍ കര്‍ശനമാക്കാന്‍ ഡെപ്യൂട്ടി കലക്ടര്‍ (എല്‍എ) പി.വി.ഗംഗാധരന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല ജനകീയ കമ്മിറ്റി യോഗം തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി ജില്ലാതല കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തിക്കുന്നതായും സ്ട്രൈക്കിംഗ് ഫോഴ്സുകള്‍ പരിശോധനകള്‍ നടത്തിവരുന്നതായും അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ എ.എന്‍ ഷാ അറിയിച്ചു. സംയുക്ത വാഹന പരിശോധന, വന മേഖലകളില്‍ റെയിഡുകള്‍, മദ്യഷാപ്പുകളില്‍ പരിശോധന എന്നിവയും ശക്തമാക്കിയിട്ടുണ്ട്. വ്യാജമദ്യം, മയക്കുമരുന്ന് തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കുന്നവര്‍ 1800 465 6698 എന്ന ടോള്‍ ഫ്രീ നമ്പറിലോ കണ്ട്രോള് റൂമുകളിലോ (ഡിവിഷനല്‍ കണ്ട്രോള് റൂം: 04972 749500, താലൂക്ക് കണ്ട്രോള് റൂം: 04972 749973-കണ്ണൂര്‍, 04960 201020- തളിപ്പറമ്പ്, 04902 362103- കൂത്തുപറമ്പ്) അറിയിക്കണം.
വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ലഹരി വ്യാപനം തടയുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കാനും യോഗം ആവശ്യപ്പെട്ടു. കമ്മിറ്റി യോഗം കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടികള്‍, സര്‍ക്കാരിതര സംഘടനകള്‍ എന്നിവയുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: