തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അനധികൃത വയര്‍ലെസ് സെറ്റുകള്‍ പിടിച്ചെടുക്കാന്‍ ഉത്തരവ്. ജീവനക്കാര്‍ക്ക് ഉപയോഗിക്കാന്‍ ലൈസന്‍സ് ഇല്ലാത്ത വയര്‍ലെസ് സെറ്റുകളാണ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷിന്റെ നേതൃത്വത്തില്‍ ഭരണസമിതിയുടെ അനുമതിയില്ലാതെ വാങ്ങിയത്. അതീവസുരക്ഷയുള്ള ക്ഷേത്രത്തില്‍ അനധികൃത വയര്‍ലെസ് സെറ്റുകളുടെ ഉപയോഗം സുരക്ഷാ വീഴ്ചയ്ക്കിടയാക്കുമെന്ന പരാതി അന്നുതന്നെ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഇവയുടെ നിയമവിരുദ്ധ ഉപയോഗം തടയാനും സെറ്റുകള്‍ പിടിച്ചെടുക്കാനും ഭരണസമിതി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ ജഡ്ജി വി. ഷെര്‍സി പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു.
ജീവനക്കാര്‍ക്ക് ഉപയോഗിക്കാന്‍ കൊച്ചിയിലെ ഒരു സ്ഥാപനത്തില്‍ നിന്ന് 16 വയര്‍ലെസ് സെറ്റുകളാണ് വാങ്ങിയത്. ഇതിന് ഭരണസമിതിയുടെ അനുമതി ഇല്ലായിരുന്നു. ക്ഷേത്രത്തിന്റെ ഫണ്ട് ദുരുപയോഗം ചെയ്താണ് സെറ്റുകള്‍ വാങ്ങിയത്. നാല് ജീവനക്കാരാണ് സെറ്റുകള്‍ ഉപയോഗിക്കുന്നത്. ക്ഷേത്രത്തിലെ ടെലികമ്യൂണിക്കേഷന്‍ പോലീസ് ഇന്‍സ്പെക്ടര്‍ ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു. ഇവയുടെ ഉപയോഗം ക്ഷേത്രസുരക്ഷയ്ക്ക് തടസ്സമാകുമെന്നും പോലീസ് റിപ്പോര്‍ട്ട് ചെയ്തു.
വയര്‍ലെസ് സെറ്റുകള്‍ക്ക് ലൈസന്‍സ് നല്കാന് ചുമതലപ്പെട്ട നെട്ടയത്തെ വയര്‍ലെസ് നിരീക്ഷണകേന്ദ്രം അധികൃതരോട് ഇതു സംബന്ധിച്ച് വിശദീകരണം തേടി. ക്ഷേത്രത്തിലേക്ക് വയര്‍ലെസ് വാങ്ങിയ സ്ഥാപനത്തിന് തിരുവനന്തപുരത്ത് വയര്‍ലെസ് വിതരണം ചെയ്യാനോ പ്രദര്‍ശിപ്പിക്കാനോ വേണ്ട ലൈസന്‍സ് ഇല്ലെന്നും അറിയുന്നു. ക്ഷേത്ര ഭരണസമിതിക്കും ഓഫീസിനും വയര്‍ലെസ് സെറ്റ് കൈവശം വയ്ക്കാനുള്ള ലൈസന്‍സ് ഇല്ല. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ നിര്‍ദ്ദേശപ്രകാരമാണ് സെറ്റുകള്‍ വാങ്ങിയതെന്ന് ക്ഷേത്രം ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ പരാതിപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പോലീസ് മേധാവിയോട് ക്ഷേത്രത്തില്‍ പരിശോധന നടത്താനും അനധികൃതമായി സൂക്ഷിക്കുന്ന സെറ്റുകള്‍ നിയമപ്രകാരം പിടിച്ചെടുക്കാനും ജില്ലാ ജഡ്ജി നിര്‍ദ്ദേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: