കൊച്ചി : സ്കൂളുകളിലെ അദ്ധ്യാപക,വിദ്യാര്‍ത്ഥി അനുപാതം ക്ലാസ് അടിസ്ഥാനത്തില്‍ നിശ്ചയിക്കണമെന്ന സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളി.
ആവശ്യം കേന്ദ്ര വിദ്യാഭ്യാസ നിയമത്തിലെ വ്യവസ്ഥകള്‍ക്കു വിരുദ്ധമാണെന്ന് ഡിവിഷന് ബെഞ്ച് പറഞ്ഞു. അദ്ധ്യാപക പാക്കേജിലെ അദ്ധ്യാപക, വിദ്യാര്‍ത്ഥി അനുപാതം 1:45 ആയിരിക്കണമെന്ന വ്യവസ്ഥ സിംഗിള്‍ബെഞ്ച് റദ്ദാക്കിയിരുന്നു. ക്ലാസ് അടിസ്ഥാനത്തില്‍ അനുപാതം കണക്കാക്കണമെന്നും പറഞ്ഞിരുന്നു. എന്നാല്‍ സ്കൂളിലെ മുഴുവന്‍ കുട്ടികളുടെയും എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ധ്യാപകരുടെ എണ്ണം നിശ്ചയിക്കേണ്ടതെന്ന വാദം ഉന്നയിച്ചാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.
ഒന്നു മുതല്‍ അഞ്ചുവരെ 60 കുട്ടികള്‍ക്ക് രണ്ട് ടീച്ചര്‍ എന്നത് പാലിക്കണമെന്നാണ് കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം. 61 മുതല്‍ 90 വരെയായാല്‍ അദ്ധ്യാപകര്‍ മൂന്നാകണം. സ്കൂള്‍ അടിസ്ഥാനത്തില്‍ അദ്ധ്യാപകരുടെ എണ്ണം കണക്കാക്കണമെന്ന സര്‍ക്കാര്‍ ആവശ്യം നിയമവിരുദ്ധമാണെന്ന് ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചാല്‍ ഒന്നു മുതല്‍ അഞ്ചുവരെയുള്ള ക്ലാസുകളിലായി 90 കുട്ടികള്‍ മൊത്തമുള്ള ഒരു സ്കൂള്‍ മൂന്ന് അദ്ധ്യാപകരെ വച്ച് നടത്തിക്കൊണ്ടുപോകും. ഡിവിഷന് ബെഞ്ച് വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: