സിയോള്‍: ഉത്തരകൊറിയന്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍, പ്രധാനമന്ത്രിയുടെ മുന്നില്‍ ഉറങ്ങിയ ഉപപ്രധാനമന്ത്രിയെ കൊന്നു. അനാദരവു കാണിച്ചതിനാണ് സ്വേച്ഛാധിപതിയായ പ്രധാനമന്ത്രി കിം ജോങ് ഉന്നിന്റെ നിര്‍ദ്ദേശ പ്രകാരം ഉപപ്രധാനമന്ത്രി കിം യോങ് ജിനിനെ വെടിവെച്ചുകൊന്നത്.
പാര്‍ട്ടി വിരുദ്ധനും വിപ്ലവ വിരുദ്ധ പ്രക്ഷോഭകനുമായെന്നാണ് കൊല്ലാന്‍ കാരണമായി ഇപ്പോള്‍ വിശദീകരിക്കുന്നത്. കഴിഞ്ഞ മാസം നടന്ന സംഭവം ഇപ്പോഴാണ് കൊറിയ പുറംലോകത്തെ അറിയിക്കുന്നത്. കിം യോങ് ജിനിനെക്കുറിച്ചുള്ള അധിക വിവരങ്ങള്‍ ലഭ്യമല്ല.
പാര്‍ലമെന്റ് സമ്മേളനത്തിനിടെയുണ്ടായ മോശം പെരുമാറ്റത്തിനാണ് വിദ്യാഭ്യാസ വകുപ്പു ചുമതലയും വഹിച്ചിരുന്ന ഉപപ്രധാനമന്ത്രിയെ കൊന്നതെന്ന് സര്‍ക്കാര്‍ വക്താവ് ജിയോങ് ജൂന്‍ ഹീ അറിയിച്ചു. ഏതാനും മാസങ്ങളില്‍ മുതിര്‍ന്ന രണ്ട് ഉദ്യോഗസ്ഥരെയും ശിക്ഷിച്ചെങ്കിലും അവര്‍ വധശിക്ഷയില്‍നിന്ന് രക്ഷപ്പെട്ടു.
അനിഷ്ടക്കാരെ കൊന്നുതള്ളി ആധിപത്യം ഉറപ്പിക്കുന്നത് കിം ഉന്നിന്റെ പതിവാണ്. 2015 ല്‍ പ്രതിരോധ മന്ത്രി ഹ്യോങ് യോങ്ചോലിനെ, വിമാന വേധത്തോക്കുകൊണ്ട് കിം തന്നെ വെടിവെച്ചു കൊന്നിരുന്നു. രാജ്യദ്രോഹക്കുറ്റമാണ് പിന്നീട് ആരോപിച്ചത്. 2013-ല്‍ അമ്മാവനും ഭരണത്തില്‍ രണ്ടാമനുമായ ജങ് സോങ്-തയേക്കിനെയും കിം കൊന്നു. രാജ്യവഞ്ചനയാണ് ചുമത്തിയ കുറ്റം.
ഒട്ടേറെ പ്രമുഖ ഉദ്യോഗസ്ഥരെ കൂടാതെ നൂറിലേറെ പാര്‍ട്ടി പ്രവര്‍ത്തകരെ കിം വധിച്ചിട്ടുണ്ടെന്ന് ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സി യോനാപ് റിപ്പോര്‍ട്ടു ചെയ്യുന്നു. കിമ്മിനെ ഭയന്ന് ഡസനോളം നയതന്ത്ര ഉദ്യോഗസ്ഥര്‍ രാജ്യം വിട്ടെന്നും എജന്‍സി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: