തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനകേസില്‍ സിഡ്കോ മുന്‍ എംഡി സജി ബഷീറിന്റെ വീടുകളില്‍ വിജിലന്‍സ് റെയ്ഡ്. പേരൂര്‍ക്കട മണ്ണാമൂലയിലെ വീട്, വട്ടിയൂര്‍ക്കാവിലെ ഫ്ളാറ്റ്, മണക്കാടുള്ള ഭാര്യാവീട്, കുളത്തൂപ്പുഴ ചോഴിയക്കോടെ കുടുംബവീട് എന്നിവിടങ്ങളില്‍ ഒരേസമയമായിരുന്നു റെയ്ഡ്. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നിര്‍ദ്ദേശാനുസരണം വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ്പി രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്.
കാല്‍ക്കോടിയോളം രൂപയുടെ അനധികൃതസ്വത്ത് സമ്പാദിച്ചതായി ആരോപിച്ച് സജിബഷീറിനെതിരെ ചൊവ്വാഴ്ച തിരുവനന്തപുരം വിജിലന്‍സ് സ്പെഷ്യല്‍ യൂണിറ്റ് കോടതിയില്‍ പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് റെയ്ഡ് നടന്നത്.
2008 മുതല്‍ 2015 വരെ സിഡ്കോ, കേരള ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് എന്നിവയുടെ എംഡിയായിരുന്ന കാലത്ത് സജി ബഷീര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി ലഭിച്ചിരുന്നു. 23 ലക്ഷത്തിലധികം രൂപയുടെ സ്വത്തുക്കള്‍ അനധികൃതമായി സമ്പാദിച്ചതായി കണ്ടെത്തിയതിനെതുടര്‍ന്ന് വിജിലന്‍സ് കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിക്കുകയായിരുന്നു. തെളിവുകളും രേഖകളും ശേഖരിക്കാനായാണ് റെയ്ഡ് നടത്തിയത്. സജി ബഷീറിനെതിരെ ആറ് കേസുകളില്‍ വിജിലന്‍സ് അന്വേഷണം തുടരുന്നതിനിടെയാണ് വീണ്ടും ഒരു എഫ്ഐആര്‍ കൂടി രജിസ്റ്റര്‍ ചെയ്തത്.
തിരുവനന്തപുരം മേനംകുളത്ത് ടെലികോം സിറ്റി നിര്‍മ്മാണത്തിന്റെ മറവില്‍ 5.19 കോടി രൂപയുടെ അഴിമതി നടത്തിയെന്നാരോപിച്ച് സജി ബഷീറിനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുത്തിരുന്നു. സിഡ്കോയില്‍ നടത്തിയ ഇരുന്നൂറോളം അനധികൃത നിയമനങ്ങളുടെ പേരിലും സജി ബഷീര്‍ അന്വേഷണം നേരിടുകയാണ്. പാലക്കാട് ഒലവക്കോടുള്ള സിഡ്കോ എസ്റ്റേറ്റില്‍ ഷെഡുകള്‍ അനുവദിച്ചതില്‍ 1.18 കോടി രൂപയുടെ അഴിമതി നടന്നതായി കണ്ടെത്തിയിരുന്നു. എറണാകുളം കടവന്ത്രയില്‍ 500 കോടി വിലമതിക്കുന്ന 5.13 ഏക്കര്‍ ഭൂമി വെറും 15 കോടി രൂപ മുന്‍കൂര്‍ വാങ്ങി സ്വകാര്യ ജുവലറി ഗ്രൂപ്പിന് 80 വര്‍ഷത്തേക്ക് കൈമാറാന്‍ തീരുമാനിച്ചതിലും അന്വേഷണം നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: