തിരുവനന്തപുരം: പൊതുപണിമുടക്ക് ദിവസം ജോലിക്കെത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി.കോശി. സമരം ചെയ്യാന്‍ അവകാശമുണ്ട്. ജോലി ചെയ്യാനുള്ള അവകാശം ഭരണഘടനാപരമായി സിദ്ധിച്ചതാണ്. ദിവസവേതനക്കാര്‍ക്ക് ജോലി ചെയ്തില്ലെങ്കില്‍ ശമ്പളം ലഭിക്കില്ല. അവധി കിട്ടാത്തവരും പ്രൊബേഷനില്‍ ജോലി ചെയ്യുന്നവര്‍ക്കും പണിമുടക്കാന്‍ ആവില്ല. അവരുടെ അവകാശങ്ങള്‍ നിഷേധിക്കരുത്.
ആശുപത്രിയില്‍ പോകുന്നവരെ തടയരുത്. കേരളത്തെയും ബംഗാളിനെയുമാണ് പൊതു പണിമുടക്കുകള്‍ സാധാരണ ബാധിക്കാറുള്ളത്. കഴിഞ്ഞ തവണ മമതാബാനര്‍ജിയുടെ കര്‍ശന നിലപാട് കാരണം ബംഗാളില്‍ ബന്ദ് നടന്നില്ല. കടകള്‍ തുറക്കാന്‍ ആഗ്രഹിക്കുന്നവരെ അതിന് അനുവദിക്കണം. പണിമുടക്ക് ദിവസം പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണം.
പോലീസിന്റെയും റവന്യൂ അധികാരികളുടെയും ഭാഗത്തു നിന്നും നിരവധി മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ടെന്ന് ജസ്റ്റിസ് ജെ.ബി. കോശി പറഞ്ഞു. ഹിന്ദു നാടാര്‍ ക്രിസ്ത്യന്‍ എന്ന് ജാതി സര്‍ട്ടിഫിക്കറ്റ് നല്കി സാധാരണക്കാരെ വട്ടം ചുറ്റിക്കുന്ന വില്ലേജ് ഓഫീസര്‍മാര്‍ ഇവിടെയുണ്ട്. കൈക്കൂലി നല്‍കിയില്ലെങ്കില്‍ സ്വന്തം വസ്തുവിനെ പുഴപ്പുറമ്പോക്ക് എന്നെഴുതി കൊടുക്കും. റീസര്‍വേയില്‍ വ്യാപക ക്രമക്കേടുണ്ട്.
മനുഷ്യാവകാശ കമ്മീഷന് അദ്ധ്യക്ഷ സ്ഥാനത്തിരുന്ന് ഹൈക്കോടതിയെക്കാളും ജോലി ചെയ്തതില്‍ സംതൃപ്തിയുണ്ട്. താന്‍ ചുമതലയേല്‍ക്കുമ്പോള്‍ 5000 കേസുകളാണ് കമ്മീഷനില്‍ ഫയല്‍ ചെയ്തിരുന്നത്. 2013 ല്‍ 9147 ആയി. 2014 ലും 2015 ലും 13000 പരാതികള്‍ ലഭിച്ചു. 8800 കേസുകള്‍ 2016 ഓഗസ്റ്റ് 31 വരെ ഫയല്‍ ചെയ്യപ്പെട്ടു. 54000 കേസുകളില്‍ കമ്മീഷന് കഴിഞ്ഞ അഞ്ചുകൊല്ലം കൊണ്ട് ഉത്തരവ് പാസാക്കി. 28000 കേസുകള്‍ താന്‍ ഒറ്റയ്ക്ക് തീര്‍പ്പാക്കിയതായി ജസ്റ്റിസ് ജെ.ബി. കോശി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: