തിരുവനന്തപുരം: പോലീസില്‍ ചെറിയൊരുശതമാനം ഇപ്പോഴും മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായിവിജയന്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ സ്ഥാനത്തു നിന്നു വിരമിക്കുന്ന ജസ്റ്റീസ് ജെ.ബി. കോശിക്ക് നല്കിയ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയുകയായിരുന്നു.
അഴിമതിയാണ് മനുഷ്യാവകാശ ലംഘനങ്ങളുടെ പ്രധാന കാരണം. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും മനുഷ്യാവകാശ ലംഘനങ്ങളുടെ നിരവധി വാര്‍ത്തകള്‍ പുറത്തുവരുന്നു. കേരളത്തിലും അത്തരം കേസുകള്‍ കുറവല്ലെന്നതിനു തെളിവാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനില്‍ വരുന്ന നിരവധി പരാതികള്‍. മനുഷ്യാവകാശ കമ്മീഷന് അംഗങ്ങള്‍ക്കു പെന്ഷന് ഏര്‍പ്പെടുത്തും. കമ്മീഷന് സ്ഥിരം ഓഫീസ്, കോടതി, കമ്പ്യൂട്ടര്‍വത്കരണം തുടങ്ങിയ ആവശ്യങ്ങള്‍ ഗൗരവമായി പരിഗണിക്കും.
പ്രത്യേക ബുള്ളറ്റിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. വ്യവസായ മന്ത്രി ഇ.പി. ജയരാജന് മുഖ്യപ്രഭാഷണം നടത്തി. ജസ്റ്റീസ് ജെ.ബി. കോശിയെ അദ്ദേഹം പൊന്നാട അണിയിച്ച് ആദരിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം കെ. മോഹന്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. അംഗം പി.മോഹനദാസ്, നിയമ സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ്, പോലീസ് സര്‍വകലാശാല നോഡല്‍ ഓഫീസര്‍ ഡോ. അലക്സാണ്ടര്‍ ജേക്കബ്, അഡ്വ. മരുതംകുഴി സതീഷ് കുമാര്‍, കമ്മീഷന് സെക്രട്ടറി എസ്. കുമാരി സുധ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: