സ്വന്തം ലേഖകന്‍
ബാലുശ്ശേരി: നന്മണ്ട- ബാലുശ്ശേരി ഗ്രാമപഞ്ചാത്ത് അതിര്‍ത്തികളിലുള്ള കോളിയോട് മല, കരിയാണിമല, ഉപ്പൂത്തിക്കണ്ടി ക്വാറി ക്രഷര്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് സിപിഎം നന്മണ്ട ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പ്രഹസനമായി. ക്വാറിക്ക് മുമ്പില്‍ സത്യാഗ്രഹം നടത്തുന്നവര്‍ക്ക് പിന്തുണ നല്കുന്ന നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുണ്ടൂര്‍ ബിജുവും മുന്‍ ലോക്കല്‍ സെക്രട്ടറിയും കക്കോടി ഏരിയാ കമ്മറ്റി അംഗവുമായ കെ.കെ. വാസുനായരും മാര്‍ച്ചില്‍ പങ്കെടുത്തില്ല. ഉദ്ഘാടകനായ കെ.ടി. കുഞ്ഞിക്കണ്ണനെ ജില്ലാ നേതൃത്വം ഇടപെട്ട് പിന്തിരിപ്പിച്ചു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ ബാലുശ്ശേരി മുക്കില്‍ നിന്നും പ്രകടനമായാണ് പ്രവര്‍ത്തകരെത്തിയത്. പതിനേഴ് ബ്രാഞ്ച് കമ്മറ്റികളുള്ള നന്മണ്ടയില് ഒരുബ്രാഞ്ചില്‍ നിന്നും 50 പേരെ വീതം പങ്കെടുപ്പിക്കാനായിരുന്നു പാര്‍ട്ടി തിരുമാനം. എന്നാല്‍ 850 പേര് പങ്കെടുക്കേണ്ട പരിപാടിക്ക് 131 പേരാണ് എത്തിയത്. മാര്‍ച്ച് ഗ്രാമപഞ്ചായത്ത് ഓഫീസിനുമുന്നില്‍ പോലീസ് തടഞ്ഞു. ഉദ്ഘാടകനായ ജില്ലാ നേതാവ് എത്തില്ലെന്ന് അറിഞ്ഞതോടെ സമരസമിതി അംഗവും കക്കോടി ഏരിയാകമ്മറ്റി അംഗവുമായ പി. അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മുകളില്‍ പണത്തിന്റെ പരുന്തിനെ പറക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞ് അദ്ദേഹം സമരക്കാരെ ആവേശം കൊള്ളിച്ചതോടെ ഭരണത്തിലുള്ള കമ്മ്യൂണിസ്റ്റുകാര്‍ പണം വാങ്ങിയതാണ് ക്വാറി പ്രവര്‍ത്തിക്കാന്‍ കാരണമെന്ന ആരോപണം ശരിവെക്കുന്നതായി മാറി. വര്‍ഷങ്ങളായി ഖനനം നടന്നുവരുന്ന കരിയാണിമല ക്വാറി സിപിഎമ്മിന്റെ വിഭാഗീയത വെളിവാക്കുന്നതായിരുന്നു. 2015 ല്‍ നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതല്‍ 2016 നടന്ന നിയമസഭാതെരഞ്ഞെടുപ്പിലും ക്വാറി പ്രശ്നം സിപിഎമ്മിനകത്ത് ചൂടേറിയ ചര്‍ച്ചയ്ക്ക് ഇടയാക്കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏരിയാകമ്മറ്റി അംഗങ്ങളടക്കമുള്ളവര്‍ സഹകരിക്കാതെ വിട്ടുനിന്നു.എന്‍സിപിയിലെ ഉന്നതര്‍ ഇടപെട്ടിട്ടും അണികളോ ലോക്കല്‍ ഭാരവാഹികളോ പോസ്റ്റര്‍ ഒട്ടിക്കാനോ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലോ പങ്കെടുത്തില്ല. ജില്ലയിലെ എല്ലാ മണ്ഡലം കമ്മറ്റികളും തെരഞ്ഞെടുപ്പ് കമ്മറ്റി പിരിച്ചുവിട്ടിട്ടും എലത്തൂര്‍ മണ്ഡലം കമ്മറ്റി പിരിച്ചുവിടാത്തതിനുകാരണം ക്വാറിയുമായി ബന്ധപ്പെട്ട വിഷയമാണത്രെ. കക്കോടി ഏരിയാകമ്മറ്റിയുടെ മൗനസമ്മതത്തിലാണ് ബാലുശ്ശേരി ലോക്കല്‍ കമ്മറ്റിക്കെതിരെ സമരം നടത്തുന്നത്. കൊല്‍ക്കത്ത പ്ലീനത്തില്‍ ക്വാറി, മണല്‍,മദ്യ മാഫിയക്കാരുമായി ബന്ധമുണ്ടാകരുതെന്ന നിലപാടിന് ഘടക വിരുദ്ധമായാണ് ബാലുശ്ശേരിയിലെ ജില്ലാ കമ്മറ്റി, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും അണികള്‍ ആരോപിക്കുന്നു. ക്വാറി മാഫിയ നേതാക്കളെ വിലക്കെടുത്തതിന്റെ ഫലമാണ് ആദിവാസി കുടുംബങ്ങളുടെ ദുരിതത്തിന് കാരണം. കഴിഞ്ഞ ജൂലൈ ഒന്നുമുതല്‍ ക്വാറി പ്രവര്‍ത്തിപ്പിക്കരുതെന്ന് തഹസില്‍ദാര്‍ സ്റ്റോപ്പ് മെമ്മോ കൊടുത്തിട്ടും ക്വാറി രാത്രിയും പകലും പ്രവര്‍ത്തിക്കുകയാണെന്നും നീതി ലഭിക്കുന്നില്ലെന്നുമാണ് സമരക്കാര്‍ പറയുന്നത്. ആഴ്ച്ചകള്‍ക്ക് മുമ്പ് ക്വാറിയില്‍ ഉഗ്ര സ്ഫോടനം നടത്തുകയും ചെയ്തിരുന്നു. പോലീസ് വന്ന് നോക്കിപോയതല്ലാതെ കാര്യമായ അന്വേഷണം നടന്നില്ലെന്നും അവര്‍ പറഞ്ഞു. ഇരുപഞ്ചായത്ത് ഭരണവും സംസ്ഥാന ഭരണവും സിപിഎമ്മിന് ഉണ്ടായിട്ടും പ്രശ്നം പരിഹരിക്കാനും കര്‍ശന നടപടി സ്വീകരിക്കാനും കഴിയാത്തില്‍ പിന്നില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. മാഫിയകളാണോ- പ്രദേശത്തെ പാവപ്പെട്ട ആദിവാസികളാണോ വലുതെന്ന് സിപിഎമ്മിന് വ്യക്തമാക്കേണ്ടി വന്നിരിക്കുകയാണ്. പാര്‍ട്ടിയുടെ വഞ്ചന തിരിച്ചറിഞ്ഞ സമരക്കാര്‍ പിന്തിരിഞ്ഞുകൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: