കോഴിക്കോട്: മുതലക്കുളം മൈതാനത്ത് വര്‍ഷങ്ങളായി പണിയെടുക്കുന്ന അലക്കുതൊഴിലാളികളുടെ വയറ്റത്തടിച്ച് വീണ്ടും കുടുംബശ്രീയുടെ ഓണം മേള സ്റ്റാള്‍ നിര്‍മ്മാണം. ഇന്നലെ വൈകീട്ടോടെ സ്റ്റാള്‍ നിര്‍മ്മിക്കാന്‍ നടത്തിയ നീക്കം തടയാനെത്തിയ അലക്കുതൊഴിലാളി സ്ത്രീകളെ സ്റ്റാള്‍ നിര്മ്മിക്കാനെത്തിയവര് കയ്യേറ്റം ചെയ്യുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. അമ്പതിലേറെ അലക്കുതൊഴിലാളി കുടുംബങ്ങളുടെ തൊഴിലിനെ തടസ്സപ്പെടുത്തുന്നവയാണ് ഇത്തരം മേളകള്‍.
കഴിഞ്ഞ രണ്ട് വര്‍ഷമായി ഓണക്കാലത്ത് മൈതാനത്ത് നടക്കുന്ന കുടുംബശ്രീ മേള തങ്ങളുടെ തൊഴിലിന് വലിയ തടസമാണ് സൃഷ്ടിക്കുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു. മൈതാനത്തിന്റെ പകുതിയിലേറെ കയ്യേറിയാണ് കുടുംബശ്രീ ഓണമേളക്കായി സ്റ്റാള്‍ ഒരുക്കുന്നത്. ബാക്കിയുള്ള സ്ഥലത്ത് തുണി ഉണക്കാനിടുമ്പോള്‍ അതില്‍ മേളയിലെ അവശിഷ്ടങ്ങളും മറ്റും നിക്ഷേപിക്കുകയാണെന്നും തൊഴിലാളികള്‍ പറയുന്നു. ഇത്തവണ ഓണത്തോടനുബന്ധിച്ച് ഏഴ് ദിവസത്തെ മേള പത്ത് ദിവസമായി നടത്താന്‍ കുടുംബശ്രീ തീരുമാനിച്ചപ്പോള്‍ തങ്ങളുടെ ദുരിതം ചൂണ്ടിക്കാട്ടി തൊഴിലാളികള്‍ മേയര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ മേയര്‍ യാതൊരു നടപടിയും കൈക്കൊണ്ടില്ല. ഇന്നലെ കുടുബശ്രീ പ്രവര്‍ത്തകര്‍ മേള നടത്തുന്നതിനായി പന്തല്‍ നിര്‍മ്മാണവുമായി രംഗത്തെത്തി.
തങ്ങളുടെ കഞ്ഞികുടി മുട്ടിക്കുന്ന മേള നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അലക്കുതൊഴിലാളികള്‍. തുടര്‍ന്നാണ് പന്തല്‍ നിര്‍മ്മിക്കാന്‍ എത്തിയവര്‍ക്കു മുമ്പില്പ്രതിഷേധവുമായി എത്തിയത്.
തൊഴിലാളുടെ പ്രതിഷേധത്തില്‍ സ്ത്രീ കളും കുട്ടികളുമടക്കമുള്ളവര്‍ പങ്കെടുത്തു. തങ്ങളുടെ ഉപജീവനമാര്‍ഗ്ഗത്തെ നശിപ്പിക്കുന്ന നടപടിയാണ് നഗരസഭയുടേതെന്ന് അലക്കുതൊഴിലാളികള്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: